"രാജ്യത്തെ തകർച്ചയിൽ നിന്നും ദുരിതത്തിൽ നിന്നും കര കയറ്റാൻ സർക്കാരിന് പദ്ധതി വല്ലതും ഉണ്ടോ?": തിഹാർ ജയിലിൽ നിന്നും ചിദംബരം

ഐ‌എൻ‌എക്സ് മീഡിയ കേസിൽ ജാമ്യത്തിനായി മുൻ കേന്ദ്രമന്ത്രി പി ചിദംബരം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ സെപ്റ്റംബർ 19 വരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന വിചാരണ കോടതി ഉത്തരവിനെ അദ്ദേഹത്തിന്റെ അഭിഭാഷകൻ ചോദ്യം ചെയ്തു. അഴിമതി ആരോപണത്തിൽ 73- കാരനായ കോൺഗ്രസ് നേതാവിനെ ഓഗസ്റ്റ് 21- നാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.

തിഹാർ ജയിലിൽ കഴിയുന്ന ചിദംബരം ഇന്ന് രാവിലെ സമ്പദ്‌വ്യവസ്ഥയെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും രാജ്യത്തെ ഈ തകർച്ചയിൽ നിന്നും ദുരിതത്തിൽ നിന്നും കര കയറ്റാൻ സർക്കാരിന് പദ്ധതിയുണ്ടോ എന്നും ചോദിച്ചു.

സമ്പദ്‌വ്യവസ്ഥയെ കുറിച്ച് എനിക്ക് അതിയായ ആശങ്കയുണ്ട്. ദരിദ്രരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. കുറഞ്ഞ ജോലി, കുറഞ്ഞ വ്യാപാരം, കുറഞ്ഞ നിക്ഷേപം എന്നിവ ദരിദ്രരെയും മധ്യവർഗത്തെയും ബാധിക്കുന്നു. ഈ തകർച്ചയിൽ നിന്നും ഇരുട്ടിൽ നിന്നും രാജ്യത്തെ കര കയറ്റാനുള്ള പദ്ധതി എവിടെ,” ചിദംബരത്തിന് വേണ്ടി അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന് അദ്ദേഹത്തിന്റെ കുടുംബം കുറിച്ചു.

നീതിയും അനീതിയും തമ്മിൽ വേർതിരിച്ചറിയാനുള്ള പാവപ്പെട്ട ജനങ്ങളുടെ കഴിവിനെ മുൻ ധനമന്ത്രി പ്രശംസിച്ചു. “എന്റെ പേരിൽ ട്വീറ്റ് ചെയ്യാൻ ഞാൻ എന്റെ കുടുംബത്തോട് ആവശ്യപ്പെട്ടു: നിങ്ങളുടെ പിന്തുണയ്ക്ക് എല്ലാവർക്കും നന്ദി. നീതിയും അനീതിയും തമ്മിൽ വേർതിരിച്ചറിയാനുള്ള ദരിദ്രരുടെ (കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്ക് കണ്ടുമുട്ടാനും സംവദിക്കാനും അവസരം ലഭിച്ച) കഴിവിൽ ഞാൻ അത്ഭുതപ്പെടുന്നു, ”അദ്ദേഹം ട്വീറ്റ് ചെയ്തു.

താൻ ധനമന്ത്രിയായിരുന്നപ്പോൾ ഐ‌എൻ‌എക്സ് മീഡിയയ്ക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യരുതെന്ന് ചിദംബരം തിങ്കളാഴ്ച അധികാരികളോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.