ചാണകത്തെപ്പറ്റി കൂടുതല്‍ ഗവേഷണം നടത്തണം: ചാണകം, മൂത്രം എന്നിവയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സാദ്ധ്യതയുണ്ടെന്നും കേന്ദ്രമന്ത്രി

ചാണകത്തെ കുറിച്ച് ശാസ്ത്രജ്ഞര്‍ കൂടുതല്‍ ഗവേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. പശുക്കള്‍ പാലുത്പാദനം നിര്‍ത്തിയാലും കര്‍ഷകര്‍ക്ക് വരുമാനം നിലനിര്‍ത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 12 സംസ്ഥാനങ്ങളിലെ വൈസ് ചാന്‍സലര്‍മാരുടെയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

തെരുവിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കള്‍ ഉത്തര്‍പ്രദേശില്‍ വലിയ പ്രശ്‌നമാണെന്ന് സിംഗ് പറഞ്ഞു. കൃഷിക്കാര്‍ക്ക് ചാണകത്തില്‍ നിന്നും ഗോമൂത്രത്തില്‍ നിന്നും പണം സമ്പാദിക്കാന്‍ കഴിയുമെങ്കില്‍ അവര്‍ അവരുടെ കന്നുകാലികളെ ഉപേക്ഷിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.

“പശുവിന്റെ പാല്‍, ചാണകം, മൂത്രം എന്നിവയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ വലിയ സാദ്ധ്യതയുണ്ട്, ഇത് ആത്യന്തികമായി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും”- ഗിരിരാജ് സിംഗ് പറഞ്ഞു.

കൃഷിയുടെ ചെലവ് കുറഞ്ഞാല്‍ ഗ്രാമങ്ങളും കര്‍ഷകരും അഭിവൃദ്ധിപ്പെടും. മഹാത്മാഗാന്ധിയുടെയും റാം മനോഹര്‍ ലോഹ്യയുടെയും ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെയും ആശയങ്ങള്‍ പിന്തുടര്‍ന്നാണ് താന്‍ ജീവിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.