'ഓപ്പറേഷന്‍ സിന്ദൂര്‍' വിശദീകരിക്കാന്‍ ഇന്ന് സര്‍വകക്ഷിയോഗം; ഇത് പുതിയ ഇന്ത്യയാണെന്ന് പ്രധാനമന്ത്രി; ആക്രമണം ലക്ഷ്യം നേടിയെന്ന് പ്രതിരോധമന്ത്രി

പാക്കിസ്ഥാനുള്ള ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ തിരിച്ചടിയെക്കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം നടക്കും.

അതേസമയം, പാക് അധീന കശ്മീരിലെയും പാകിസ്താനിലേയും 9 ഭീകര ക്യാമ്പുകളില്‍ തകര്‍ക്കാന്‍ കഴിഞ്ഞതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സായുധ സേനയെ അഭിനന്ദിച്ചു.

ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഓപറേഷന്‍ സിന്ദൂര്‍ നടത്തിയത് എല്ലാവര്‍ക്കും അഭിമാനകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാരോട് മോദി ഇക്കാര്യം പറഞ്ഞതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇത് ഒരു പുതിയ ഇന്ത്യയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബുധനാഴ്ച അര്‍ധരാത്രിയാണ് പാകിസ്താനെ വിറപ്പിച്ചു കൊണ്ട് ഇന്ത്യ ഭീകര ക്യാമ്ബുകളെ ലക്ഷ്യം വെച്ചത്.

വെറും 25 മിനിറ്റ് നീണ്ടുനിന്ന ഏകോപിത മിന്നലാക്രമണത്തില്‍ പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലേയും ഒമ്ബത് ഭീകര കേന്ദ്രങ്ങളെയാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്.

ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം നേടിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. നമ്മുടെ പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയവരെയാണ് വധിച്ചതെന്നും ആക്രമണത്തില്‍ ഒരു സാധാരണക്കാരന്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ പ്രിയപ്പെട്ടവരെ കൊന്നവരെയാണ് വധിച്ചത്. ഒരു സാധാരണക്കാരന്‍ പോലും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല. സേനയെ പൂര്‍ണമായി വിശ്വാസത്തിലെടുത്തു. പിന്തുണച്ച പ്രധാനമന്ത്രിക്ക് നന്ദി. തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു