'മഹാരാഷ്ട്രയില്‍ ബി.ജെ.പിയുമായി സഖ്യത്തിനില്ല', അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ശരത് പവാര്‍

മഹാരാഷ്ട്രയില്‍ ബി.ജെ.പിയുമായുള്ള സഖ്യം തള്ളിക്കളഞ്ഞ് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. ഭരണകക്ഷിയായ മഹാ വികാസ് അഘാഡി (എം.വി.എ) നേതാക്കള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടപടി ആരംഭിച്ചതിന് പിന്നാലെയാണ് ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് പവാര്‍ വ്യക്തമാക്കിയത്. അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. ബി.ജെ.പിക്കതിരെ എം.വി.എ സഖ്യകക്ഷികള്‍ ഒരുമിച്ച് നില്‍ക്കുമെന്നും പവാര്‍ പറഞ്ഞു.

എം.വി.എ സഖ്യം ഒരുമിച്ച് ബിജെപിയെ നേരിടുകയാണ്. എം.വി.എ സര്‍ക്കാര്‍ ശക്തവും സുസ്ഥിരവുമാണ്. കാലാവധി പൂര്‍ത്തിയാക്കി മഹാരാഷ്ട്രയിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും എം.വി.എ സര്‍ക്കാര്‍ അധികാരത്തിലേറുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ രാജ്യസഭാംഗവും സാമ്ന പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററുമായ ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ കാര്യം പരാമര്‍ശിച്ചതായും പവാര്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്തിന്റെയും ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ സത്യേന്ദ്ര ജെയിനിന്റെ ബന്ധുവിന്റെ സ്വത്തുക്കളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.

സഞ്ജയ് റാവത്തിനെതിരെ എന്തടിസ്ഥാനത്തിലാണ് നടപടി എടുത്തതെന്നും, അനീതിയാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം വാദിച്ചു. യോഗത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി ഗൗരവമായി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് പവാര്‍ പറഞ്ഞു.

മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തന്റെ ക്വാട്ടയില്‍ നിന്ന് 12 അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ ഗവര്‍ണര്‍ ബിഎസ് കോശ്യാരി വരുത്തുന്ന അമിതമായ കാലതാമസവും പവാര്‍ മോദിയെ അറിയിച്ചു. കഴിഞ്ഞ രണ്ടര വര്‍ഷമായി ഈ പ്രശ്‌നം കെട്ടിക്കിടക്കുകയാണ്.

എംവിഎ മന്ത്രിസഭയുടെ എന്‍സിപി ഘടനയില്‍ മാറ്റമില്ല. എന്‍സിപി മന്ത്രിമാരെ മാറ്റില്ല. അനില്‍ ദേശ്മുഖിന്റെയും നവാബ് മാലിക്കിന്റെയും അറസ്റ്റിനെക്കുറിച്ച് പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജി 23 കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ താനുമായി ചര്‍ച്ച നടത്തിയിരുന്നു. യുപിഎ അധ്യക്ഷനാകാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും പവാര്‍ ആവര്‍ത്തിച്ചു.