ശശി തരൂര്‍ ബിജെപിയിലേക്കോ? പാര്‍ട്ടി നല്‍കിയ സ്ഥാനങ്ങള്‍ തിരിച്ചെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍; പ്രധാനമന്ത്രി തരൂരുമായി ചര്‍ച്ച നടത്തിയതായി അഭ്യൂഹങ്ങള്‍

കോണ്‍ഗ്രസില്‍ ശശി തരൂര്‍ എംപിയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ കേന്ദ്ര സര്‍ക്കാര്‍ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടാനുളള ഉന്നത പദവി നല്‍കിയേക്കുമെന്ന് അഭ്യൂഹങ്ങള്‍. അതിര്‍ത്തി കടന്നുള്ള പാക് ഭീകരപ്രവര്‍ത്തനങ്ങളെ കുറിച്ചും ഓപ്പറേഷന്‍ സിന്ദൂറിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ചും ലോകത്തെ അറിയിക്കാന്‍ വിദേശ രാജ്യങ്ങളില്‍ പര്യടനം നടത്തുന്ന സര്‍വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് തരൂരിനെതിരെ കോണ്‍ഗ്രസില്‍ വലിയ വിമര്‍ശനങ്ങളുയര്‍ന്നത്.

പാര്‍ട്ടി നിശ്ചയിക്കുന്നവര്‍ പോയാല്‍ മതിയെന്ന നിലപാട് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും തരൂരിനെ അറിയിച്ചിരുന്നതായാണ് വിവരം. വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലക്കാണ് തനിക്കുള്ള ക്ഷണമെന്ന് തരൂര്‍ അറിയിച്ചെങ്കിലും നേതൃത്വം പരിഗണിച്ചില്ല. ഇതിന് പിന്നാലെ പാര്‍ട്ടി നല്‍കിയ പദവികള്‍ തിരിച്ചെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുന്നുണ്ട്.

വിദേശകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തരൂരിനെ മാറ്റാന്‍ ആവശ്യപ്പെടണമെന്ന് എഐസിസി നേതൃത്വത്തോട് നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് വിവരം. പ്രവര്‍ത്തകസമതിയിലിരുന്ന് നിരന്തരം അച്ചടക്കം ലംഘിക്കുന്ന തരൂരിനെ ആ പദവിയില്‍ നിന്ന് പുറത്താക്കാനും സമ്മര്‍ദ്ദമുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിക്ക് വേണ്ടി പണിയെടുപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഭൂരിപക്ഷ വികാരം.

എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിദേശ പര്യടനത്തിനുള്ള പ്രതിനിധികളെ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.സംഘത്തിലേക്ക് നേതാക്കളെ നിര്‍ദ്ദേശിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആവശ്യപ്പെട്ടിട്ടില്ലെന്നും യാത്രയെ കുറിച്ച് പാര്‍ട്ടികളെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഏകോപന ചുമതലയുള്ള മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.

പാര്‍ട്ടിയോട് നിരന്തരം കലഹിക്കുന്ന ശശി തരൂര്‍ ബിജെപിയിലേക്ക് ചുവടുമാറ്റുമെന്ന അഭ്യൂഹവും ശക്തമാകുന്നുണ്ട്. ശശി തരൂരിന്റെ ഉന്നത പദവി സംബന്ധിച്ച് പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്. നയതന്ത്ര തസ്തികയില്‍ തരൂരിനെ നിയമിക്കാന്‍ പ്രധാനമന്ത്രി തന്നെയാണ് ഏറെ താല്‍പര്യപ്പെടുന്നത്. ഒരു ഓണററി പദവിയെങ്കില്‍ തരൂര്‍ എംപി സ്ഥാനം രാജി വയ്‌ക്കേണ്ടതില്ല.