നിലമ്പൂരില്‍ അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകം; എം സ്വരാജ് വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. ഇന്ന് രാവിലെ 10ന് നിലമ്പൂരില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് എം സ്വരാജ് വിജയിക്കുമെന്ന വിലയിരുത്തല്‍. പിവി അന്‍വര്‍ കൂടി സ്ഥാനാര്‍ത്ഥിയായതോടെയാണ് എം സ്വരാജിന് വിജയസാധ്യതയുണ്ടായിരിക്കുന്നത്. വലിയ ഭൂരിപക്ഷത്തിലല്ലെങ്കിലും നിലമ്പൂരില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍.

ഇടത് മുന്നണിയാണ് പ്രചാരണ രംഗത്തും മുന്നലുള്ളത്. അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാണെന്നാണ് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. പിവി അന്‍വര്‍ പിടിക്കുക യുഡിഎഫ് വോട്ടുകളായിരിക്കുമെന്നും സിപിഎം കണക്ക് കൂട്ടുന്നു. ആര്യാടന്‍ ഷൗക്കത്തിന് ലഭിക്കേണ്ട വോട്ടുകള്‍ ഇത്തരത്തില്‍ പിവി അന്‍വര്‍ നേടിയാല്‍ എം സ്വരാജിന് വലിയ ഭൂരിപക്ഷം കണ്ടെത്താനായില്ലെങ്കില്‍ വിജയിക്കാനാണ് സാധ്യതയെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.

അതേസമയം അന്‍വറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലെന്നും സിപിഎം സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. ഇന്ന് രാവിലെ പത്ത് മണിക്ക് നിലമ്പൂരിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളെല്ലാം യോഗത്തിനെത്തിയിരുന്നു. നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളായിരുന്നു യോഗം പ്രധാനമായും വിലയിരുത്തിയത്. പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവനും യോഗത്തില്‍ പങ്കെടുത്തിരുന്നു.