പിഡിപി പീഡിത വിഭാഗം; ജമാഅത്തെ ഇസ്സാമി ലോക വര്‍ഗീയ ശക്തി; രണ്ടു പേരും ഒരുപോലെയല്ല; നിലമ്പൂരില്‍ എല്ലാ വര്‍ഗീയവാദികളെയും യുഡിഎഫ് കൂട്ടുപിടിക്കുന്നുവെന്ന് ഗോവിന്ദന്‍

നിലമ്പൂരില്‍ എല്ലാ വര്‍ഗീയവാദികളെയും കൂട്ടുപിടിച്ചാണ് യുഡിഎഫ് നിലകൊള്ളുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്നതായിരിക്കും ഈ കൂട്ടുകെട്ട്. എല്ലാ വര്‍ഗീയ ശക്തികളെയും ചേര്‍ത്തുകൊണ്ട് വര്‍ഗീയ മുന്നണിയായി യുഡിഎഫ് മാറിയെന്നും ഗോവിന്ദന്‍ പറഞ്ഞു.

വര്‍ഗീയകക്ഷികളുമായുള്ള കൂട്ടുകെട്ടിനെ യാതൊരു മന:പ്രയാസവുമില്ലാതെ പരസ്യമായി അംഗീകരിക്കുകയാണ് യുഡിഎഫ്. കുറച്ചേറെ കാലമായി നടത്തിവരുന്ന പ്രവര്‍ത്തനം മുന്നണിരൂപത്തില്‍ മുന്നോട്ടുപോകുകയാണ് ഇപ്പോള്‍. ഒരു കാലത്തും ജമാഅത്തെ ഇസ്ലാമിയുള്‍പ്പെടെയുള്ള വര്‍ഗീയശക്തികളുമായി സിപിഎമ്മിന് ഒരുബന്ധവുമില്ല. ജമാഅത്തെ ഇസ്ലാമിയുടെ പേര് യുഡിഎഫിനൊപ്പം വന്നപ്പോള്‍ അതിനെ നേരിടാനായി ഏതോ സന്യാസി വന്നിരിക്കുന്നു എന്ന് പ്രചരിപ്പിക്കുകയാണ്. അതാരാണെന്ന് പോലും അറിയില്ല.

പിഡിപി പീഡിത വിഭാഗമാണെന്നും ജമാഅത്തെ ഇസ്സാമി ലോക വര്‍ഗീയ ശക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ അറിയിച്ചിരുന്നു. അബ്ദുള്‍ നാസര്‍ മഅദനിയുടെ നേതൃത്വത്തിലുള്ള പിഡിപി ഇടതുമുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

Read more

‘പിഡിപിയും ജമാഅത്ത ഇസ്ലാമിയും ഒരു പോലെയല്ല. അതില്‍ ഒരു സംശയവും വേണ്ട. ജമാഅത്തെ ഇസ്ലാമി ലോകത്തെമ്പാടുമുള്ള ഒരു വര്‍ഗീയ ശക്തിയാണ്. ആര്‍എസ്എസ് പോലെ ഇസ്ലാമിക രാഷ്ട്രംവേണമെന്ന് വാദിക്കുന്നവരാണ് അവര്‍. ആ നിലപാടല്ല പിഡിപിക്കുള്ളത്. കേരളത്തെ സംബന്ധിച്ച് പിഡിപി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണ്’ ഗോവിന്ദന്‍ പറഞ്ഞു.