യുവനടികള്‍ക്കു നേരെ ഉണ്ടായ അതിക്രമം; രണ്ട് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെ യുവനടികള്‍ക്കു നേരെ ഉണ്ടായ ലൈംഗിക അതിക്രമത്തില്‍ പന്തീരാങ്കാവ് പൊലിസ് കേസെടുത്തു. കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. രണ്ടുനടിമാരുടെയും മൊഴി വിശദമായി രേഖപ്പെടുത്തിയതിനു ശേഷമാണ് നടപടി.

അതേസമയം സിനിമയുടെ പ്രമോഷന്‍ ചടങ്ങുമായി ബന്ധപ്പെട്ട് ചിത്രീകരിച്ച മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് പൊലിസ് നിര്‍ദേശം നല്‍കി. ചൊവ്വാഴ്ചയാണ് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് യുവ നടിമാര്‍ക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത്.

സംഭവത്തെ കുറിച്ച് നടി പറഞ്ഞത്..

ഇന്ന് എന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് നടന്ന പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരു അനുഭവമാണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷെ, പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ അവിടെ നിന്നൊരാള്‍ എന്നെ കയറിപ്പിടിച്ചു. എവിടെ എന്ന് പറയാന്‍ എനിക്ക് അറപ്പുതോന്നുന്നു. ഇത്രയ്ക്ക് ഫ്രസ്റ്റേറ്റഡ് ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റുമുള്ളവര്‍?

പ്രൊമോഷന്റെ ഭാഗമായി ഞങ്ങള്‍ ടീം മുഴുവന്‍ പലയിടങ്ങളില്‍ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരിന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായ മറ്റൊരു സഹപ്രവര്‍ത്തയ്ക്ക് ഇതേ അനുഭവം ഉണ്ടായി. അവര്‍ അതിന് പ്രതികരിച്ചു. പക്ഷെ. എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാന്‍ മരവിച്ചുപോയി. ആ മരവിപ്പില്‍ തന്നെ നിന്നുകൊണ്ട് ചോദിക്കുവാണ്. തീര്‍ന്നോ നിന്റെയൊക്കെ അസുഖം?