മഠം വിട്ടു പോകാൻ സിസ്റ്റർ ലിസി വടക്കേലിന് അന്ത്യശാസനം, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സാക്ഷിയെ നിശ്ശബ്ദയാക്കാൻ സന്യാസിനി സഭ

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ കേസില്‍ സാക്ഷിയായ സിസ്റ്റർ ലിസി വടക്കേൽ ഉടൻ മഠം വിടണമെന്ന് സന്യാസിനി സഭയുടെ അന്ത്യശാസനം. സിസ്റ്ററിന്റെ സന്യാസിനി സഭയായ ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് കോൺഗ്രിഗേഷൻ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവ് ഉടൻ അനുസരിക്കാൻ സിസ്റ്റര്‍ ലിസി വടക്കേലിന് നിർദേശം നല്‍കി. മാർച്ച് 31നകം വിജയവാഡയിൽ എത്തണമെന്നാണ് പ്രൊവിൻഷ്യൽ സുപ്പീരിയർ നൽകിയ നിർദേശം.

മൂവാറ്റുപുഴ ജ്യോതിഭവനിലെ ഇപ്പോഴത്തെ താമസം അനധികൃതമാണെന്നും സന്യാസിനി സഭ കത്തിൽ പറയുന്നു. ഉടൻ മഠം ഒഴിയണമെന്നും പ്രൊവിൻഷ്യൽ സുപ്പീരിയർ വിശദമാക്കുന്നു. കന്യാസ്ത്രീയെ കൗൺസിലിംഗ് ചെയ്യുന്ന സമയത്തു ബലാത്സംഗ വിവരം അറിഞ്ഞിരുന്നുവെങ്കിൽ എന്ത് കൊണ്ട് പോലീസിനെ അറിയിച്ചില്ലെന്ന് പ്രൊവിൻഷ്യൽ സുപ്പീരിയ‍റിന്റെ കത്ത് ചോദിക്കുന്നു. കന്യാസ്ത്രീയ്ക്ക് ഉചിതമായ നിർദേശം നൽകുന്നതിൽ വീഴ്ച വരുത്തിയ ലിസ്സി വടക്കേൽ ചെയ്തത് കുറ്റമാണെന്ന് കത്ത് വിശദമാക്കുന്നു.

സിസ്റ്റർ ലിസ്സി വടക്കേലിനു കൗൺസിലിംഗ് നടത്താൻ ഉള്ള അനുമതി ഉണ്ടായിരുന്നില്ലെന്നും സന്യാസിനി സഭ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ ബലാത്സംഗ കേസിൽ മൊഴി മാറ്റാൻ കടുത്ത സമ്മർദ്ദമുണ്ടെന്ന് ലിസ്സി വടക്കേല്‍ വെളിപ്പെടുത്തിയിരുന്നു. മൊഴി മാറ്റി പറഞ്ഞില്ലെങ്കിൽ സന്യാസജീവിതം അവസാനിപ്പിക്കാനാണ് കൽപ്പനയെന്ന് സിസ്റ്റര്‍ തുറന്നു പറഞ്ഞിരുന്നു. പൊലീസ് സാക്ഷിയായ തന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും സിറോ മലബാർ സഭയ്ക്ക് കീഴിലുള്ള സന്യാസസമൂഹത്തിലെ സിസ്റ്റർ ലിസി വടക്കേൽ ആരോപിച്ചിരുന്നു.

എന്നാല്‍ സിസ്റ്റർ ലിസ്സി വടക്കേലിന്റെ ആരോപണങ്ങൾ എഫ്സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റർ അല്‍ഫോന്‍സ തള്ളിയിരുന്നു. മരുന്നും ഭക്ഷണവും നൽകുന്നില്ലെന്ന സിസ്റ്റർ ലിസ്സി വടക്കേലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സന്യാസിനി സഭ വ്യക്തമാക്കി. മറ്റ് സന്യാസികൾക്ക് നൽകുന്ന എല്ലാ സൗകര്യങ്ങളും ലിസിയ്ക്കും നൽകുന്നുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിൽ മൊഴി നൽകുന്നതിൽ നിന്ന് സിസ്റ്റർ ലിസ്സി വടക്കേലിനെ വിലക്കിയിട്ടില്ല. ലിസിക്ക് ഇപ്പോള്‍ ആവശ്യം ചികിത്സയും പരിചരണവും വിശ്രമവും. ഇത് നൽകാൻ എഫ്സിസി വിജയവാഡ പ്രോവിന്‍സ് ഒരുക്കമാണ്. ഇനി വിജയവാഡയിലേക്ക് പോവുകയാണ് സിസ്റ്റർ ലിസ്സി വടക്കേൽ ചെയ്യേണ്ടതെന്നും സന്യാസിനി സഭ വിശദമാക്കിയിരുന്നു. നേരത്തെ, സിസ്റ്റര്‍ ലിസി വടക്കേലിന് ഏർപ്പെടുത്തി പൊലീസ് സുരക്ഷ പിന്‍വലിച്ചിരുന്നു. വനിതാ പോലീസിനെ മഠത്തിൽ താമസിപ്പിക്കുന്നതിലെ അസൗകര്യം മഠം ചൂണ്ടിക്കാട്ടിയാണ് ഇത് ഒഴിവാക്കിയത്.