ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; തൃശൂരില്‍ ടിടിഇയെ ട്രെയിനില്‍നിന്നു തള്ളിയിട്ട് കൊന്നു; മരിച്ച വിനോദ് സിനിമ നടനും; ഒഡിഷ സ്വദേശി അറസ്റ്റില്‍

ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ ഇതരസംസ്ഥാന തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തി. എറണാകുളം സൗത്ത് ഡിപ്പോയിലെ ടിക്കറ്റ് പരിശോധകനായിരുന്ന എറണാകുളം മഞ്ഞുമ്മല്‍ പള്ളിക്കു സമീപം കുന്തപ്പാടം റോഡില്‍ മൈത്രി നഗറില്‍ കെ.വിനോദ് (48)ആണ് കൊല്ലപ്പെട്ടത്. പ്രതി ഒഡീഷ ഗഞ്ചാം ബഡഗോച്ച സ്വദേശി രജനികാന്ത രണജിത്തിനെ (42) ട്രെയിന്‍ പാലക്കാട് എത്തിയപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതി രജനീകാന്ത് (42) സംഭവം നടക്കുമ്പോള്‍ മദ്യലഹരിയില്‍ ആയിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളെ ഉടന്‍ തൃശൂര്‍ ആര്‍പിഎഫിന് കൈമാറും.

എറണാകുളം പട്‌ന എക്‌സ്പ്രസ് വൈകിട്ട് 6.45ന് തൃശൂര്‍ സ്റ്റേഷന്‍ വിട്ട് അധികം കഴിയും മുന്‍പ് മുളങ്കുന്നത്തുകാവ് സ്റ്റേഷനു സമീപത്താണു വിനോദിനെ തള്ളിയിട്ടത്. തൊട്ടടുത്ത ട്രാക്കിലേക്കു വീണ ഇദ്ദേഹത്തിന്റെ ദേഹത്തു കൂടി മറ്റൊരു ട്രെയിന്‍ കയറിയതിനെത്തുടര്‍ന്നാണു മരണം എന്നാണ് നിഗമനം. എസ് 11 കോച്ചില്‍ ടിക്കറ്റ് പരിശോധനയ്‌ക്കെത്തിയ വിനോദും രജനികാന്തയും തമ്മില്‍ തര്‍ക്കം ഉണ്ടായി. ടിക്കറ്റ് ഇല്ലാത്ത രജനികാന്തയോട് പാലക്കാട് എത്തുമ്പോള്‍ ഇറങ്ങണമെന്നു വിനോദ് നിര്‍ദേശിച്ചു. ടിക്കറ്റില്ലാതെ യാത്ര ചെയ്തിരുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികളോട് ഫൈന്‍ അടയ്ക്കാന്‍ വിനോദ് ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷം ഇദ്ദേഹം വാതിലിനു സമീപമെത്തി വെള്ളം കുടിക്കുമ്പോള്‍ പ്രതി തള്ളിയിടുകയായിരുന്നുവെന്നാണു മറ്റു യാത്രക്കാര്‍ നല്‍കുന്ന വിവരം.

ഇതിനിടെയാണ് തര്‍ക്കമുണ്ടായത്. തൃശൂര്‍ സ്റ്റേഷന്‍ പിന്നിട്ട് വെളപ്പായക്ക് സമീപത്ത് വച്ച് പ്രതി വിനോദിനെ ട്രെയിനില്‍നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ജോസഫ്, പുലിമുരുകന്‍, ആന്റണി എന്നീ സിനിമകളില്‍ വിനോദ് ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബാലാമണി എന്ന സീരിയലിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.