ടിടിഇ വിനോദിന്റെ മൃതദേഹം സംസ്‌കരിച്ചു; കണ്ണീരോടെ വിടചൊല്ലി നാട്

ടിക്കറ്റ് ചോദിച്ചതിന് യാത്രക്കാരൻ ട്രെയിനിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ മൃതദേഹം സംസ്കരിച്ചു. നൂറുകണക്കിന് ആളുകളാണ് വിനോദിന് അന്ത്യാഞ്ജലിയർപ്പിക്കാനായി മഞ്ഞുമ്മലിലെ വീട്ടിലേക്ക് എത്തിയത്. മൃതദേഹം മഞ്ഞുമ്മലിലെ വീട്ടിലെത്തിച്ചപ്പോൾ വികാരനിർഭരമായ രംഗങ്ങളാണ് ഉണ്ടായത്.

ഇന്നലെ രാത്രി 7 മണിയോടെയാണ് കേരളത്തെ ഞെട്ടിച്ച ദാരുണ സംഭവം ഉണ്ടായത്. എറണാകുളം പട്ന എക്സ്പ്രസ്സിൽ ട്രെയിൻ ടിക്കറ്റ് ചോദിച്ചെത്തിയ ടിടിഇ വിനോദിനെ ഒഡീഷ സ്വദേശിയായ യാത്രക്കാരൻ രജനികാന്ത് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് എഫ്ഐആറിൽ പറയുന്നത്. എസ് 11 കോച്ചിന്റെ വലതുഭാഗത്തെ വാതിലിന് സമീപം നിന്നിരുന്ന വിനോദ് വീണത് എതിർവശത്തെ ട്രാക്കിലാണ്. അതിലൂടെ വന്ന ട്രെയിൻ കയറിയാണ് കലാകാരൻ കൂടിയായ വിനോദിന്റെ ദാരുണാന്ത്യം.

പ്രതിക്കെതിരെ കൊലക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി പ്രതി രജനികാന്ത് വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടെന്നും തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുളളത്. അപകടത്തിൽ വിനോദിന്റെ കാലുകൾ അറ്റുപോയിരുന്നു.

പോസ്റ്റുമോർട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്. പൊതുദർശനത്തിന് ശേഷം മൃതദേഹം ഏലൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. വിനോദിന്റെ നാട്ടുകാർ, സഹപ്രവർത്തകർ, റെയിൽവേ ഉദ്യോഗസ്ഥർ, മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ തുടങ്ങി നിരവധി പേരാണ് വിനോദിന്റെ വീട്ടിലെത്തിയത്. അതേസമയം പ്രതിയ്ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.