തൃശൂർ പൂരം; ആന എഴുന്നള്ളിപ്പിന് കുരുക്കിട്ട്, കർശന നിർദേശങ്ങളുമായി ഹൈക്കോടതി

തൃശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിൽ കർശന നിർദേശങ്ങളുമായി ഹൈക്കോടതി. മുഴുവൻ ആനകളുടെ പട്ടികയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കാനാണ് നിർദേശം. കോടതി നിയോഗിച്ച അമിക്കസ്ക്യൂറി ആനകളെ പരിശോധിക്കണം. ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ആനകളുടെ 50 മീറ്റർ അകാലത്തിൽ മാത്രമേ നിൽക്കാവൂ തുടങ്ങിയ നിർദേശങ്ങളുമുണ്ട്. പൂരത്തിന് ആവേശം പകരാന്‍ പൂരപ്രേമികളുടെ ആരാധനാപാത്രമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തുമോയെന്ന കാര്യത്തില്‍ ഹൈക്കോടതി ഈ മാസം 17ന് തീരുമാനമെടുക്കും. അതേസമയം തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും.

പ്രധാനപങ്കാളിത്തം വഹിക്കുന്ന പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകപൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറുന്നത്. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30 നും 11.45 നുമിടക്കും പാറമേക്കാവിൽ ഉച്ചയ്ക്ക് 12 നും 12.15നുമിടക്കുമാണ് കൊടിയേറ്റം നടക്കുക. നെയ്തലക്കാവ് ക്ഷേത്രത്തിലാണ് ഏറ്റവും അവസാനം കൊടിയേറുന്നത്. ഏപ്രില്‍ 19നാണ് തൃശൂര്‍ പൂരം.