സഹകരണ മേഖലയില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ചില്ലിക്കാശും നഷ്ടമാകില്ല; നിക്ഷേപത്തിന്റെ സുരക്ഷിതത്വം സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്ന് മുഖ്യമന്ത്രി

സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയിലെ നിക്ഷേപത്തിലാണ് പലരുടെയും കണ്ണെന്നും സഹകരണ രംഗത്തെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയില്‍ പണം നിക്ഷേപിച്ച ഒരാള്‍ക്ക് പോലും ചില്ലിക്കാശും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സിപിഎം മാവിലായി ഈസ്റ്റ് മേഖല കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിക്ഷേപം നഷ്ടമാകുമെന്ന ആശങ്ക ആര്‍ക്കും വേണ്ട. നിക്ഷേപത്തിന്റെ സുരക്ഷിതത്വം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു. കേരളത്തിന്റെ സഹകരണ മേഖല ശക്തമാണെന്നും സഹകരണ മേഖലയെ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ നിക്ഷേപങ്ങള്‍ ചില മള്‍ട്ടി സ്റ്റേറ്റ് കമ്പനികളിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരം നീക്കങ്ങളിലൂടെ സഹകരണ മേഖലയെ തകര്‍ത്തുകളയാമെന്നത് വ്യാമോഹമാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

കേരളീയം പരിപാടി നവംബര്‍ ഒന്ന് മുതല്‍ 7 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് അഞ്ചു ദിവസങ്ങളില്‍ സെമിനാര്‍ നടത്തും. പരിപാടിയില്‍ നിന്ന് ആരെയും മാറ്റി നിര്‍ത്താന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പരിപാടി സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്താണെന്ന് ആരോപിച്ച് പ്രതിപക്ഷം പങ്കെടുക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ പരിപാടിയില്‍ നിന്ന് ആരെയും മാറ്റി നിര്‍ത്താന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ മറുപടി. തങ്ങള്‍ അതില്‍ പങ്കെടുക്കില്ല എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇത് ധൂര്‍ത്താണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. നാടിന്റെ പുരോഗതിക്ക് വേണ്ടി നടത്തുന്ന പരിപാടി എങ്ങനെ ധൂര്‍ത്ത് ആകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.