ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടറാക്കിയെന്ന വാര്‍ത്ത വേദനിപ്പിക്കുന്നു: സലീം മടവൂര്‍

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിന് പിന്നാലെ വിമര്‍ശനവുമായി ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പു പറയാന്‍ പോലും അഹങ്കാരം അനുവദിക്കാത്ത ശ്രീറാമിനെ ജില്ലാ കളക്ടറാക്കിയെന്ന വാര്‍ത്ത വേദനിപ്പിക്കുന്നു എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ശ്രീറാം വെങ്കട്ടറാമിന് കൊടുക്കാന്‍ പറ്റിയ കസേരകള്‍ കേരളത്തില്‍ വേറെ ധാരാളമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാമിനെ കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചത്. സര്‍ക്കാരിന്റെ ഈ തീരുമാനത്തിന് എതിരെ നിരവധി പേര്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

‘അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചാലും ഈ കൈകള്‍ മധുരതരമാകില്ല’ (ലേഡി മാക്ബത്ത്). ശ്രീറാം വെങ്കട്ടറാമിന് കൊടുക്കാന്‍ പറ്റിയ കസേരകള്‍ കേരളത്തില്‍ വേറെ ധാരാളമുണ്ട്. ചുരുങ്ങിയത് ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പു പറയാന്‍ പോലും അഹങ്കാരം അനുവദിക്കാത്ത ഇവനെ ജില്ലാ കലക്ടറാക്കിയെന്ന വാര്‍ത്ത വേദനിപ്പിക്കുന്നു.

Read more