സംസ്ഥാനത്തെ ഇന്ധന നികുതി സ്വാഭാവികമായി കുറഞ്ഞതല്ല, സര്‍ക്കാര്‍ കുറച്ചതാണ്: കെ.എന്‍ ബാലഗോപാല്‍

കേരളത്തിലെ ഇന്ധന നികുതി സ്വാഭാവികമായി കുറഞ്ഞതല്ല, സര്‍ക്കാര്‍ കുറച്ചത് തന്നെയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രം കുറച്ചതിന് ആനുപാതികമായിട്ടല്ല കേരളം നികുതി കുറച്ചിരിക്കുന്നത്. കേന്ദ്രം 3 രൂപയില്‍ നിന്ന് 30 രൂപ വരെയാണ് കൂട്ടിയത്. അതില്‍ നിന്ന് 8 രൂപയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. അത് വലിയ ഇളവായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

ഇനിയും നികുതി കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് നികുതി കൂട്ടിയിട്ടില്ല. അതിനാല്‍ കേന്ദ്രം കുറക്കുമ്പോള്‍ കുറക്കേണ്ടതില്ലെന്നാണ് തങ്ങളുടെ നിലപാട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് കേരളത്തില്‍ നികുതി കൂട്ടിയത്. 18 തവണ കൂട്ടയിട്ട് രണ്ടോ മൂന്നോ തവണയാണ് കുറച്ചത്. ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തു വിടാന്‍ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.

വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ കഴിഞ്ഞ കൊല്ലം നാലായിരം കോടി രൂപ നല്‍കി.രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രത്തിന്റെ സഹായം ആവശ്യമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു വാക്കു പോലും പറയാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാക്കുന്നില്ല. സംസ്ഥാന സര്‍ക്കാരിനെ മാത്രമാണ് വിമര്‍ശിക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.