സജി ചെറിയാന്റെ വിവാദ പ്രസംഗം; സംസ്ഥാന നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കും, വിശദീകരണം തേടിയെന്ന് യെച്ചൂരി

ഭരണഘടനയ്്ക്ക് എതിരെയുള്ള മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തില്‍ സംസ്ഥാന നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കും. സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അവിടെ വിഷയം ചര്‍ച്ച ചെയ്യുകയാണെന്നും യെച്ചൂരി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം സജി ചെറിയാന്‍ രാജിവക്കേണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തിരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍സി പി എം പൊളിറ്റ്ബ്യുറോ അംഗം ഏ വിജയരാഘവന്‍ എന്നിവരടങ്ങുന്ന സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്.

താന്‍ എന്തിന് രാജിവയ്കണമെന്ന് സജി ചെറിയാന്‍ മാധ്യമങ്ങളോട് ചോദിച്ചു. എകെജി സെന്ററില്‍ നടന്ന അവയ്ലെബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മടങ്ങവെ രാജി വെക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തനിക്ക് പറയാനുള്ളതെല്ലാം ഇന്നലെ വിശദീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. എജിയോട് ഇക്കാര്യത്തില്‍ നിയമോപദേശം തേടുകയും ചെയ്തു.

ഭരണഘടയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ശൂന്യവേളയും ചോദ്യേത്തര വേളയും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.ആര്‍എസ്എസിന്റെ നിലാപാടാണ് സജി ചെറിയാന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. മന്ത്രി രാജിവെക്കണമെന്നാണ് നാട് മുഴുവന്‍ ആവശ്യപ്പെടുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയാതെ സഭയില്‍ നിന്ന് ഒളിച്ചോടിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

മന്ത്രിയുടേത് പാര്‍ട്ടി നിലപാടാണോ എന്ന് സിപിഎം വ്യക്തമാക്കണം. നിയമസഭയില്‍ പ്രകോപനമുണ്ടാക്കിയത് ഭരണപക്ഷമാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. അതുകൊണ്ടാണ് സഭ പിരിഞ്ഞത്. മന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.