സഹകരിക്കണോ എന്ന് പിവി അന്‍വറിന് തീരുമാനിക്കാം; യുഡിഎഫില്‍ ഒരു കുഴപ്പവുമില്ലെന്ന് വിഡി സതീശന്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സഹകരിക്കണോ എന്ന് പിവി അന്‍വറിന് തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എല്ലാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും നടത്തിയാണ് യുഡിഎഫ് മുന്നോട്ടു പോകുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. യുഡിഎഫില്‍ വലിയ കുഴപ്പമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. യുഡിഎഫില്‍ ഒരു കുഴപ്പവുമില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അന്‍വര്‍ തീരുമാനം പ്രഖ്യാപിച്ചാല്‍ യുഡിഎഫ് തങ്ങളുടെ അഭിപ്രായം പറയുമെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു വിഡി സതീശന്‍. തിരഞ്ഞെടുപ്പുമായും സ്ഥാനാര്‍ഥിയുടെ പ്രചരണവുമായും അന്‍വര്‍ സഹകരിച്ചാല്‍ തീര്‍ച്ചയായും തങ്ങള്‍ ഒരുമിച്ചു പോകുമെന്ന് വിഡി സതീശന്‍ പറഞ്ഞു.

യുഡിഎഫില്‍ ഒരു കരിയില പോലും അനങ്ങാതെ എല്ലാവരും ഒറ്റക്കെട്ടായാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. എല്ലാ ഘടകകക്ഷി നേതാക്കളുടെയും പൂര്‍ണമായ അനുമതിയോടെയാണ് കോണ്‍ഗ്രസിലെ മുഴുവന്‍ നേതാക്കളുടെയും ഏകകണ്ഠമായ തീരുമാനത്തിലൂടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിരിക്കുന്നത്.

Read more

ഏത് സമയത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറിനകം ആരംഭിക്കാവുന്ന രീതിയില്‍ യുഡിഎഫ് നിലമ്പൂരില്‍ മുന്നൊരുക്കം നടത്തിയിട്ടുണ്ട്. പരമ്പരാഗതമായി നിലമ്പൂര്‍ യുഡിഎഫ് മണ്ഡലമാണ്. പ്രത്യേകമായ കാരണങ്ങളാലാണ് 9 വര്‍ഷം മണ്ഡലം നഷ്ടമായതെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.