തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മോദി രാജ്യംവിടും; അഭയത്തിനായി അദേഹം വിദേശരാജ്യം തിരഞ്ഞുനടക്കുന്നു; സ്വത്ത് കണ്ടുകെട്ടിയതിന് പിന്നാലെ വിമര്‍ശനവുമായി ലാലു

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദി രാജ്യം വിടുമെന്ന് ആര്‍ജെഡി. അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നോര്‍ത്തുള്ള ആകുലതയിലാണ് പ്രധാനമന്ത്രിക്ക്. അഭയത്തിനായി അദേഹം വിദേശരാജ്യം തിരഞ്ഞുനടക്കുകയാണ് അദ്ദേഹമെന്നും ലാലു പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’യെ ഉദ്ദേശിച്ച് മോദി നടത്തിയ ‘ക്വിറ്റ് ഇന്ത്യ’ പരാമര്‍ശത്തെപ്പറ്റിയുള്ള ചോദ്യത്തിന് ഉത്തരം പറയുന്നതിനിടയിലാണ് ലാലു ഇക്കാര്യം വ്യക്തമാക്കിയത്. റെയില്‍വേ മന്ത്രാലയത്തില്‍ ജോലി നല്‍കാന്‍ ഭൂമി കൈക്കൂലിയായി വാങ്ങിയെന്ന കേസില്‍ ലാലുപ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും ആറുകോടി രൂപ മൂല്യംവരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ കണ്ടുകെട്ടിയതിന് പിന്നാലെയാണ് അദേഹം വിമര്‍ശനം കടുപ്പിച്ചത്.

”മോദിയാണ് സ്ഥലംവിടാന്‍ പദ്ധതിയിടുന്നത്… അതിനാലാണ് അദ്ദേഹം ഇത്രയേറെ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. കാലും തണുപ്പിച്ച് പീറ്റ്‌സയും മോമോസും ചൗ മീനുമൊക്കെ തിന്നിരിക്കാന്‍ കഴിയുന്ന സ്ഥലം തിരയുകയാണ് അദ്ദേഹം” -ലാലു പറഞ്ഞു.

മുംബൈയില്‍ നടക്കാനിരിക്കുന്ന ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗത്തില്‍ ബി.ജെ.പി.യെ പുറത്താക്കാനുള്ള തന്ത്രങ്ങള്‍ തീരുമാനിക്കുമെന്നും ലാലു പറഞ്ഞു. മണിപ്പുരിലെ സംഘര്‍ഷത്തിനു കാരണം കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.