മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച് സ്വയം ആളാകുന്നു; കെ. സുധാകരന് എതിരെ എ. വിജയരാഘവന്‍

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച് ആളാവുകയാണെന്ന് സിപിഎം നേതാവ് എ വിജയരാഘവന്‍. പദവിക്ക് ചേരാത്ത പ്രസ്താവനയാണ് കെ സുധാകരന്‍ നടത്തിയത്. കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ അടയാളമാണ് അദ്ദേഹത്തിന്റെ അധ്യക്ഷ സ്ഥാനമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

സുധാകരന്റെ ഇത്തരം അധിക്ഷേപങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. പൊതുപ്രവര്‍ത്തകര്‍ പാലിക്കേണ്ട ഒരു മര്യാദയും അദ്ദേഹത്തിനില്ല. കേരളത്തിലെ ജനങ്ങള്‍ ഇതിന് മറുപടി പറയും. തൃക്കാക്കര മണ്ഡലം എല്‍ഡിഎഫ് പിടിച്ചെടുക്കും. ഇതില്‍ പരിഭ്രാന്തരായാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത്. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി സുധാകരന്‍ രംഗത്തെത്തിയിരുന്നു. ചങ്ങല പൊട്ടിയ പട്ടിയെന്നത് മലബാറിലെ ഒരു ഉപമയാണ്. ചങ്ങല പൊട്ടിയ പട്ടിയെ പോലെ ഓടുകയാണെന്ന് താന്‍ തന്നെ കുറിച്ചും പറയാറുണ്ട്. പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ അത് പിന്‍വലിക്കുന്നു. എന്നാല്‍ ക്ഷമ ചോദിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മുഖ്യമന്ത്രി സര്‍ക്കാര്‍ പണം ചെലവഴിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് സംബന്ധിച്ചാണ് ഇത്തരമൊരു പദപ്രയോഗം നടത്തിയതെന്നും കെ സുധാകരന്‍ പറഞ്ഞു. പരാമര്‍ശത്തെ തുടര്‍ന്ന് തന്നെ അറസ്റ്റു ചെയ്യുകയാണെങ്കില്‍ ചെയ്യട്ടെ. ഇത് വെള്ളരിക്കാപ്പട്ടണം അല്ല. വിവാദം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചാല്‍ എല്‍ഡിഎഫിന് പത്ത് വോട്ട് കിട്ടുമെങ്കില്‍ കിട്ടിക്കോട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സംഭവത്തില്‍ സുധാകരനെതിരെ കേസെടുക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകന്‍ പോലും ഉപയോഗിക്കാന്‍ പാടില്ലാത്ത സംസ്‌കാര ശൂന്യമായ വാക്കുകളും നടപടികളുമാണ് സുധാകരന്റേതെന്നും അദ്ദേഹം പറഞ്ഞു.