പി.സി ചാക്കോ എൻ.സി.പിയിലേക്ക്; ഇടതുമുന്നണിക്കായി പ്രചാരണത്തിന് ഇറങ്ങും

കോൺഗ്രസിൽ നിന്ന് രാജിവെച്ച മുതിർന്ന നേതാവ് പി.സി ചാക്കോ എൻ.സി.പിയിൽ ചേരും. എന്‍.സി.പി ദേശീയ നേതാവ് ശരത് പവാറുമായി ചാക്കോ ഇന്ന് കൂടിക്കാഴ്ച നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിൽ പി.സി ചാക്കോ ഇടത് മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസിലെ തിരുത്തൽവാദി നേതാക്കളുമായും പി.സി ചാക്കോ ചർച്ച നടത്തും.

കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത സമ്മേളനത്തിലാണ് ചാക്കോ പാർട്ടി വിടുന്നതായി അറിയിച്ചത്. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണ് തീരുമാനമെടുക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും അത് പ്രകടമായി. എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതിയായി കോണ്‍ഗ്രസ് മാറി.

കേരളത്തില്‍ ഗ്രൂപ്പുകാരനായി ഇരിക്കാനേ കഴിയൂ. കോണ്‍ഗ്രസുകാരനായി ഇരിക്കാന്‍ ആകില്ലെന്ന് ചാക്കോ കുറ്റപ്പെടുത്തിയിരുന്നു. ഡല്‍ഹിയില്‍ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പി.സി ചാക്കോ കോണ്‍ഗ്രസ് വിട്ടത്.

കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ചാക്കോയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ ടി. പി. പീതാംബരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. എന്‍.സി.പിയുമായി സഹകരിച്ചിട്ടുള്ള വ്യക്തിയാണ് ചാക്കോയെന്നും അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ പറ്റിയ പാര്‍ട്ടിയാണ് എന്‍.സി.പിയെന്നും പീതാംബരന്‍ പറഞ്ഞിരുന്നു.