ട്രംപ് VS മസ്‌ക്: സ്‌പേസ് എക്‌സുമായുള്ള ഹൈപ്പര്‍ സോണിക് റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ് വ്യോമസേന; പഴയ 'മുട്ട ശപഥം' തന്നെ ഇക്കുറിയും പ്രശ്‌നം

ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സുമായി സഹകരിച്ചുകൊണ്ടുള്ള ഹൈപ്പര്‍സോണിക് റോക്കറ്റ് പരീക്ഷണപദ്ധതി യുഎസ് വ്യോമസേന റദ്ദാക്കി. എന്നാല്‍ വ്യോമസേന പദ്ധതിയില്‍ നിന്ന് പിന്‍മാറുകയാണെന്ന് യുഎസ് സേനയുടെ സ്വതന്ത്രപ്രസിദ്ധീകരണമായ സ്റ്റാര്‍സ് ആന്‍ഡ് സ്ട്രൈപ്സ് റിപ്പോര്‍ട്ട് ചെയ്തു. പസഫിക് മേഖലയിലെ വന്യജീവിസങ്കേതമായ ജോണ്‍സ്റ്റണ്‍ അറ്റോളിയില്‍ നിന്നാണ് റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണങ്ങള്‍ തീരുമാനിച്ചിരുന്നത്. ഹവായിയില്‍ നിന്ന് ഏകദേശം 800 മൈല്‍ (1,300 കിലോമീറ്റര്‍) തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ പ്രദേശത്ത് കൂടുകൂട്ടുന്ന നിരവധി കടല്‍പ്പക്ഷികളെ പദ്ധതി അപകടത്തിലാക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു.

ജീവശാസ്ത്രജ്ഞരുടെയും പാരിസ്ഥിതിക വിദഗ്ധരുടെയും ആശങ്കകള്‍ പരിഗണിച്ചാണ് യുഎസ് വ്യോമസേന പദ്ധതി റദ്ദാക്കുന്നതെന്ന് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വന്യജീവിസങ്കേതത്തിലെ ഒട്ടേറെ കടല്‍പ്പക്ഷികള്‍ക്കും അവയുടെ അന്തരീക്ഷത്തിനും മുട്ടകള്‍ക്കുമെല്ലാം പദ്ധതി ഭീഷണയായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പാരിസ്ഥിതിക വിലയിരുത്തലിന് വ്യോമസേന പദ്ധതിയിട്ടിരുന്നെങ്കിലും പരിസ്ഥിതി സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. റോക്കറ്റ് പരീക്ഷണത്തിനായി മറ്റ് കേന്ദ്രങ്ങള്‍ വ്യോമസേന തിരയുകയാണെന്നാണ് റിപ്പോര്‍ട്ട്.

സ്പേസ് എക്സ് വികസിപ്പിച്ച വാണിജ്യ റോക്കറ്റുകള്‍ ഉള്‍പ്പെടെ വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്ന യുഎസ് വ്യോമസേന ഇപ്പോള്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്‌പേയ്‌സ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കും തമ്മില്‍ തെറ്റിപ്പിരിഞ്ഞതോടെയാണ്. നേരത്തെ സ്‌പേസ് എക്‌സ് വിക്ഷേപണ സമയത്ത് വ്യാപകമായി പക്ഷിക്കൂടുകള്‍ക്ക് നാശനഷ്ടമുണ്ടായതോടെ സമാന രീതിയില്‍ വിവാദം ഉയര്‍ന്നിരുന്നു.

2024ല്‍, ടെക്‌സസിലെ ബോക ചിക്കയില്‍ ഒരു സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണം സംരക്ഷിത പ്ലോവര്‍ തീരദേശ പക്ഷികളുടെ കൂടുകളും മുട്ടകളും നശിപ്പിച്ചിരുന്നു. ഇത് നിയമപരമായി തന്നെ സ്‌പേയ്‌സ് എക്‌സില്‍ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായി. സംഭവത്തിന് പ്രായശ്ചിത്തം ചെയ്യുന്നതിനായി ‘ഒരു ആഴ്ചത്തേക്ക് ഓംലെറ്റ് കഴിക്കില്ല’ എന്ന് ഇലോണ്‍ മസ്‌ക് അന്ന് പറഞ്ഞിരുന്നത് വൈറലായിരുന്നു. മസ്‌കിന്റെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ചുറ്റിപ്പറ്റിയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കും വിവാദങ്ങളിലേക്കും ഏവരുടേയും ശ്രദ്ധതിരഞ്ഞതോടെയാണ് അന്ന് ‘ഈ ഹീനമായ കുറ്റകൃത്യത്തിന് പരിഹാരമായി, ഞാന്‍ ഒരു ആഴ്ച ഓംലെറ്റ് കഴിക്കുന്നത് ഒഴിവാക്കും,’ എന്ന് മസ്‌ക് എഴുതിയത്. സ്പേസ് എക്സ് വിക്ഷേപണത്തിന്റെ പാരിസ്ഥിതിക ആഘാതം ഉയര്‍ത്തിക്കാട്ടുന്ന ഒരു അമേരിക്കന്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന് മറുപടിയായാണ് ടെക് കോടീശ്വരന്റെ മുട്ട കഴിക്കില്ല ശപഥം ഉണ്ടായത്.

മസ്‌കിന്റെ ഈ മുട്ടശപഥത്തിന് സമാനമായ കാര്യങ്ങളാണ് പസഫിക് പക്ഷികളുടെ കാര്യത്തിലും യുഎസ് വ്യോമസേന ചൂണ്ടിക്കാട്ടുന്നത്. സ്‌പേസ് എക്‌സ് നിര്‍മ്മിച്ചതുപോലുള്ള വാണിജ്യ റോക്കറ്റുകളുടെ ഉപയോഗം 90 മിനിറ്റിനുള്ളില്‍ ലോകത്തിലെവിടെയും 100 ടണ്‍ വരെ സൈനിക ചരക്ക് എത്തിക്കുന്നതിനുള്ള സാധ്യത പര്യവേക്ഷണം ചെയ്യുന്നതിനുള്ള യുഎസ് സൈനിക സംരംഭത്തിന്റെ ഭാഗമായിരുന്നു. ഇതാണ് ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന പദ്ധതി. വ്യോമസേന ഗവേഷണ ലബോറട്ടറി നിയന്ത്രിക്കുന്ന റോക്കറ്റ് കാര്‍ഗോ പ്രോഗ്രാമിന് കീഴിലാണ് ഈ ആശയം പരീക്ഷിച്ചുകൊണ്ടിരുന്നത്.

Read more