സായ് ശങ്കറിനെക്കുറിച്ച് വിവരങ്ങളില്ല; തെളിവുനശിപ്പിച്ച സംഭവത്തില്‍ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ ഐടി വിദഗ്ധന്‍ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. അതേസമയം സായ് ശങ്കറിനെക്കുറിച്ച് വിവരങ്ങളില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോഴിക്കോട്ടെ വീട്ടില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സായ് ശങ്കറിനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായില്ല. കൊവിഡ് രോഗലക്ഷണങ്ങളുണ്ടെന്നായിരുന്നു വിശദീകരണം.

വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ദിലീപിന്റെ ഐഫോണ്‍ സായ് ശങ്കറിന്റെ ഐ മാകില്‍ കണക്ട് ചെയ്തിരുന്നെന്ന് കണ്ടെത്തിയിരുന്നു. ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് ഇതിന് ശേഷമെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഈ സമയം ലോഗിന്‍ ചെയ്തത് ഭാര്യ എസയുടെ ലോഗിന്‍ ഐഡിയില്‍ നിന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.

അഡ്വ രാമന്‍ പിള്ളയുടെ ഓഫീസിലെ വൈഫൈ ഉപയോഗിച്ചാണ് രണ്ടു ഉപകരണങ്ങളും തുറന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിലെ ഒറു ഹോട്ടലില്‍ വച്ചും തെളിവുകള്‍ നീക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു.