മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല; വര്‍ഗീയതയ്‌ക്ക് എതിരായ പോരാട്ടത്തില്‍ ആരോടും യോജിക്കാമെന്ന് സി.പി.എം

മുസ്ലീം ലീഗ് വര്‍ഗീയപ്പാര്‍ട്ടിയെന്ന് സി.പി.എം ഒരിക്കല്‍പോലും പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ ആരോടും യോജിക്കാം. എന്നാല്‍ അത് രാഷ്ട്രീയ കൂട്ടുകെട്ടല്ല. സപ്തകക്ഷിമുന്നണിയുടെ കാലത്ത് ലീഗിനൊപ്പം ചേര്‍ന്നിട്ടുണ്ട് അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം, ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രാജ്യസഭയില്‍ മുസ്ലീം ലീഗ് രംഗത്തെത്തി. ഇന്ന് ഉച്ചയ്ക്ക് ഏകീകൃത സിവില്‍ കോഡില്‍ ബിജെപി അംഗം രാജ്യസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു. ഈ സമയം ബില്ലിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ ഇല്ലായിരുന്നു. ഇതാണ് ലീഗിനെ ചൊടിപ്പിച്ചത്.

ബില്ലിനെ പ്രതിരോധിക്കാന്‍ ഒരു കോണ്‍ഗ്രസ് എംപി പോലും ഉണ്ടായിരുന്നില്ലെന്ന് മുസ്ലീ ലീഗ് എംപി അബ്ദുള്‍ വഹാബ് പറഞ്ഞു. തുടര്‍ന്ന് സിപിഎമ്മുമായി കൂടി ചേര്‍ന്നാണ് ലീഗ് ബില്ല് അവതരിപ്പിക്കുന്നതിനെ എതിര്‍ത്തത്. ബില്ലിനെ അനുകൂലിച്ച് 63 ഭരണപക്ഷ അംഗങ്ങള്‍ രംഗത്തെത്തി. സിപിഎമ്മും മുസ്ലീം ലീഗും ഉള്‍പ്പെടെ 23 പ്രതിപക്ഷ അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തു. ലീഗ് പ്രതിഷേധം ഉയര്‍ത്തിയതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ എത്തിയിട്ടുണ്ട്.