മുല്ലപ്പെരിയാര്‍; ജലനിരപ്പ് കുറക്കണം, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം: സ്റ്റാലിന് മുഖ്യമന്ത്രി കത്തയച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ ജലനിരപ്പ് കുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. മുല്ലപ്പെരിയാറില്‍ നിന്ന് തുരങ്കം വഴി വൈഗാ ഡാമിലേക്ക് പരമാവധി വെള്ളം കൊണ്ടുപോകണം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

നേരത്തെ ജലനിരപ്പ് 133.45 അടി എത്തിയപ്പോള്‍ ഉദ്യോഗസ്ഥ തലത്തില്‍ ആശങ്ക അറിയിച്ചിരുന്നു. നിലവിലെ നീരൊഴുക്കും മഴ സാധ്യതയും കണക്കിലെടുക്കുമ്പോള്‍ ജലനിരപ്പ് 142 അടിയിലേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുന്ന രീതിയില്‍ 24 മണിക്കൂര്‍ മൂമ്പ് കേരളത്തെ അറിയിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ അനുവദനീയമായ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പിൽവേയിലൂടെ വെള്ളം തുറന്ന് വിടണമെന്നും കേരളം നേരത്തെ തമിഴ്നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കാണിച്ച് കേന്ദ്ര സർക്കാരിനും കത്തയച്ചിട്ടുണ്ട്. അണക്കെട്ട് തുറക്കേണ്ടി വന്നാൽ മാറ്റിപ്പാ‍ർപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാണെന്നും ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിട്ടുണ്ട്.