ന്യൂനപക്ഷ സ്കോളർഷിപ്പ്; ഞാൻ പറഞ്ഞതായി ഒരു വാർത്ത ചിലർ തെറ്റായി പ്രചരിപ്പിക്കുന്നു: വി.ഡി സതീശൻ

ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിർത്തണമെന്ന അഭിപ്രായം താൻ പറഞ്ഞതായി ഒരു വാർത്ത സമൂഹ മാധ്യമങ്ങളിൽ ചിലർ തെറ്റായി പ്രചരിപ്പിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതാണ്. ഇക്കാര്യത്തെ സംബന്ധിച്ച് യു ഡി എഫിലെ എല്ലാ കക്ഷികൾക്കും ഒരേ അഭിപ്രായമാണ്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗത്തിലും തങ്ങളെല്ലാവരും ഒരേ അഭിപ്രായമാണ് പറഞ്ഞതെന്നും വി.ഡി സതീശൻ പറഞ്ഞു.

വി.ഡി സതീശന്റെ പ്രസ്താവന:

ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിർത്തണമെന്ന അഭിപ്രായം ഞാൻ പറഞ്ഞതായി ഒരു വാർത്ത സമൂഹ മാധ്യമങ്ങളിൽ ചിലർ തെറ്റായി പ്രചരിപ്പിക്കുന്നുണ്ട്.

ഇക്കാര്യത്തെ സംബന്ധിച്ച് യു ഡി എഫിലെ എല്ലാ കക്ഷികൾക്കും ഒരേ അഭിപ്രായമാണ്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗത്തിലും ഞങ്ങളെല്ലാം ഒരേ അഭിപ്രായമാണ് പറഞ്ഞത്. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതാണ്.

ഞങ്ങളുടെ നിർദ്ദേശങ്ങൾ:-

1.സച്ചാർ കമ്മറ്റിയുടെയും പാലൊളി കമ്മറ്റിയുടെയും നിർദ്ദേശപ്രകാരം നിലവിൽ മൂന്ന് ന്യൂനപക്ഷ സമുദായങ്ങൾക്ക് ( മുസ്ലീം, ലത്തീൻ ക്രിസ്ത്യൻ, പരിവർത്തിത ക്രിസ്ത്യൻ ) നൽകി വരുന്ന സ്കോളർഷിപ്പുകൾ തുടരുക.
2. ന്യൂനപക്ഷ വെൽഫയർ സ്കീമുണ്ടാക്കി 1992 ലെ മൈനോറിറ്റീസ് ആക്ട് പ്രകാരം നോട്ടിഫൈ ചെയ്ത ന്യൂനപക്ഷ സമുദായങ്ങളിലെ കുട്ടികൾക്ക് ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പുകൾ വിതരണം നടത്തുക.
ഈ അഭിപ്രായം എല്ലാ സമുദായ നേതാക്കൾക്കും സ്വീകാര്യമാണ് എന്ന് ഞങ്ങൾ കരുതുന്നു. ഇത് സംബന്ധിച്ച് സർവ്വകക്ഷി യോഗം കഴിഞ്ഞ് പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിശദമാക്കിയിട്ടുള്ളതാണ്. ഒരഭിപ്രായ വ്യത്യാസവും ആരും ഇതുവരെ പറഞ്ഞിട്ടുമില്ല.

വസ്തുതകൾ ഇതായിരിക്കേ ദിവസങ്ങൾക്ക് മുമ്പെടുത്ത ഒരു തീരുമാനത്തെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്നത് മന:പൂർവ്വമാണ്. ക്രൈസ്തവ- മുസ്ലീം സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കി സമുദായ മൈത്രി തകർക്കാൻ ശ്രമിക്കുന്ന ശക്തികൾ നടത്തുന്ന ശ്രമങ്ങൾ കേരളത്തിൽ വിലപ്പോവില്ല.