ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിനെയും അണ്ണാമലൈയും ഉടന്‍ അറസ്റ്റ് ചെയ്യണം; ജയിലില്‍ അടക്കണം; മുരുകഭക്ത സമ്മേളനത്തില്‍ വര്‍ഗീയവിദ്വേഷമുണ്ടാക്കി; പൊലീസില്‍ പരാതി

തമിഴ്‌നാട്ടില്‍ നടന്ന മുരുകഭക്ത സമ്മേളനത്തില്‍ വര്‍ഗീയവിദ്വേഷമുണ്ടാക്കിയെന്ന് ആരോപിച്ച് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ്് അണ്ണാമലൈക്കെതിരെയും പൊലീസില്‍ പരാതി. മധുര സോഷ്യല്‍ ഹാര്‍മണി ഗ്രൂപ്പ് എന്ന സംഘടനയാണ് മധുര സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

ഇരുവരുടെയും പ്രസംഗം ഭാരതീയ ന്യായസംഹിത (ബിഎന്‍എസ്)യുടെ ലംഘനമാണ്. കലാപത്തിന് പ്രേരണനല്‍കല്‍, മതവിദ്വേഷം വളര്‍ത്തല്‍, അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസ്താവനകള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

റാലിയില്‍ പാസാക്കിയ പലപ്രമേയങ്ങളും വര്‍ഗീയത ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ദുരുദ്ദേശ്യത്തോടെയാണ് പ്രസംഗങ്ങള്‍ തയ്യാറാക്കിയത്. ഇരുവരെയും ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.