'മന്ത്രി സ്ഥാനത്തിരിക്കുന്നവർ സംസ്‌കാര സമ്പന്നമായ ഭാഷ ഉപയോഗിക്കണം'; സജി ചെറിയാന്റേത് മോശം ഭാഷയെന്ന് കെസിബിസി

മന്ത്രി സജി ചെറിയാനെതിരെ കെസിബിസി വക്താവ് ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി. മന്ത്രി സ്ഥാനത്തിരിക്കുന്നവർ സംസ്‌കാര സമ്പന്നമായ ഭാഷ ഉപയോഗിക്കണമെന്നും സജി ചെറിയാന്റേത് മോശമായ വാക്കുകളാണെന്നും ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി വ്യക്തമാക്കി.

പ്രധാനമന്ത്രി വിളിച്ച പരിപാടിയിലാണ് പങ്കെടുത്തതെന്നും അതിൽ രാഷ്ട്രീയം കാണരുതെന്നും ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു. തന്റെ പ്രതികരണത്തിൽ ഔചിത്യക്കുറവുണ്ടെന്ന് തോന്നിയാൽ മന്ത്രി തിരുത്തട്ടെയെന്നും ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി കൂട്ടിച്ചേർത്തു. കെ.ടി ജലീലും സജി ചെറിയാനും ഉപയോഗിക്കുന്നത് ഒരേ നിഘണ്ടുവാണെന്നും ഇത് പാര്‍ട്ടി ക്ലാസുകളില്‍ നിന്ന് കിട്ടിയതാണോയെന്നും ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പരിഹസിച്ചു.

ഇന്നലെയാണ് സജി ചെറിയാൻ ബിജെപിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ പുരോഹിതർക്കെതിരെ മോശം പരാമർശം നടത്തിയത്. ചില ബിഷപ്പുമാർക്ക് ബിജെപി നേതാക്കൾ വിളിച്ചാൽ പ്രത്യേക രോമാഞ്ചമാണെന്നായിരുന്നു സജി ചെറിയാന്റെ പ്രസ്താവന.

പ്രധാനമന്ത്രിയെ കാണാൻ പോയ ആളുകൾക്കാർക്കും മണിപ്പുരിനെപ്പറ്റി പറയാനുള്ള ആർജവമില്ലെന്ന് സജി ചെറിയാൻ കുറ്റപ്പെടുത്തി. മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം മറന്നുവെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടി. സിപിഐഎം പുന്നപ്ര നോർത്ത് ലോക്കൽ കമ്മിറ്റി ഓഫിസായ ആർ മുരളീധരൻ നായർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി.