സൗദിയില്‍ ബാങ്ക് വിളി കേട്ടില്ലന്നത് തെറ്റായ വിവരം; സഹോദരങ്ങള്‍ തെറ്റിദ്ധാരണ മാറ്റണം; അഭ്യര്‍ത്ഥനയുമായി മന്ത്രി സജി ചെറിയാന്‍

ബാങ്കുവിളി പരാമര്‍ശം തിരുത്തി മന്ത്രി സജി ചെറിയാന്‍. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമര്‍ശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങള്‍ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് മന്ത്രി അഭയര്‍ത്ഥിച്ചു.

ഇന്നലെ ഞാന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ മതാനുഷ്ഠാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവര്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികന്‍ പറഞ്ഞതാണ് താന്‍ പരാമര്‍ശിച്ചതെന്നും മന്ത്രി പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

മന്ത്രിയുടെ വിശദീകരണത്തിന്റെ പൂര്‍ണരൂപം:

ഇന്നലെ ഞാന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ മതാനുഷ്ഠാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവര്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികന്‍ പറഞ്ഞതാണ് ഞാന്‍ പരാമര്‍ശിച്ചത്.

മതസൗഹാര്‍ദത്തിന്റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികള്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിനെ സംബന്ധിച്ചും ഞാന്‍ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമര്‍ശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങള്‍ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സൗദി അറേബ്യയിലെ പള്ളികളില്‍ ഒരിടത്തു പോലും ബാങ്കുവിളിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍ ഇന്നലെയാണ് പറഞ്ഞത്. സൗദി അറേബ്യയില്‍ ചെന്നപ്പോള്‍ ഞാന്‍ വിചാരിച്ചു, ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും ഇവിടെ താമസിക്കുന്നതെന്ന്.

പക്ഷേ ഒരിടത്തുപോയപ്പോഴും ബാങ്കുവിളി കേട്ടില്ല. കൂടെ വന്ന ആളോട് ഇതിനെ പറ്റി ചോദിച്ചു. കുഴപ്പമില്ല. പക്ഷെ പുറത്തുകേട്ടാല്‍ വിവരമറിയുമെന്നാണ് അയാള്‍ പറഞ്ഞത്. ബാങ്കുവിളിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. പക്ഷേ പുറത്തുകേള്‍ക്കുന്നത് പബ്ലിക്ക് ന്യൂയിസന്‍സ് ആണ്. അതു പാടില്ല. അവിടെ ഒരു വിഭാഗത്തിനെതിരെയും അതിക്രമങ്ങള്‍ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അവിടെ ക്രിസ്ത്യന്‍ ചര്‍ച്ചുകളുണ്ട്. നൂറുകണക്കിന് പള്ളികളുണ്ട്. വളരെ സ്വാതന്ത്ര്യത്തിലാണ് അവിടെ പ്രാര്‍ത്ഥിക്കുന്നത്. പക്ഷേ ഒരു പള്ളിയിലും മൈക്കില്ല. അവിടെ ഭൂരിപക്ഷ സമൂഹം ആരെയും ആക്രമിക്കുന്നില്ല. സപ്പോര്‍ട്ടീവായാണ് അവര്‍ ആളുകളെ കാണുന്നത്. ഹിന്ദു, ക്രിസ്ത്യന്‍ സമൂഹം എത്ര സ്വാതന്ത്ര്യത്തോടെയാണ് ജീവിക്കുന്നത്.

എത്ര ഡെമോക്രാറ്റിക്കായ സിറ്റ്വേഷനാണ് അവര്‍ക്കുള്ളത്. കണ്ടുപഠിക്കണ്ടേ? മലയാളികള്‍ ജീവിക്കുന്ന എല്ലാ സ്ഥലത്തും ആളുകള്‍ സഹവര്‍ത്തിത്വത്തോടെയാണ് ജീവിക്കുന്നത്. ഇത് ലോകത്തെ പഠിപ്പിച്ചത് ഇന്ത്യയാണെന്നും അദേഹം ഇന്നലെ പറഞ്ഞിരുന്നു.