മൻസൂർ കൊലപാതകം; പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോയി; റോഡ് ഉപരോധിച്ച്‌ ലീഗ് പ്രവർത്തകർ

കണ്ണൂർ കടവത്തൂർ പുല്ലുക്കരയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷിനോസിനെ തലശ്ശേരി കോടതിയിലേക്ക് കൊണ്ട് പോയി. മെഡിക്കൽ പരിശോധനക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. അതേസമയം, മുസ്ലിം ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകർ ചൊക്ലി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

തലശ്ശേരി പെരിങ്ങത്തൂർ റോഡിലും പ്രവർത്തകർ ഉപരോധം നടത്തി. ചൊക്ലി പൊലീസ് കസ്റ്റഡിയിൽ എടുത്ത 14 ലീഗ് പ്രവർത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. പ്രതി ചേർക്കപ്പെട്ട ലീഗ് പ്രവർത്തകരെ കോടതിയിൽ ഹാജരാക്കാൻ ഇവർ അനുവദിച്ചില്ല.

Read more

കൊല്ലപ്പെട്ട മൻസൂറിൻ്റെ വിലാപയാത്രയ്ക്ക് ശേഷമുണ്ടായ അക്രമസംഭവങ്ങളിലെ പ്രതികളെയും കൊണ്ടു കോടതിയിലേക്ക് പോകുന്ന വാഹനമാണ് പ്രതിഷേധക്കാർ തടഞ്ഞുവെച്ചത്. ഉപരോധം അവസാനിച്ച ശേഷമാണ് പാർട്ടി ഓഫീസ് ആക്രമണ കേസിലെ പ്രതികളെ തലശ്ശേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയത്. 10 ലീഗ് പ്രവർത്തകരെയാണ് തലശ്ശേരി കോടതിയിൽ ഹാജരാക്കിയത്. പൊലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചെന്ന് പിടിയിലായവരിൽ ഒരാളായ ഫൈസൽ കോടതിയിൽ പറഞ്ഞു. തല പൊട്ടിയിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നും ഫൈസൽ പറഞ്ഞു.