എട്ടു ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവെച്ചു; ഗവര്‍ണര്‍ക്കെതിരെ ഇനി നിയമ പോരാട്ടം; സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്; ഇന്നു ഹര്‍ജി നല്‍കിയേക്കും

നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ പിടിച്ചുവെയ്ക്കുന്നതിനെതിരെ സര്‍ക്കാര്‍ നിയമയുദ്ധത്തിന്. ഇന്നു ഗവര്‍ണര്‍ക്കെതിരായ ഹര്‍ജി സുപ്രീംകോടതില്‍ സര്‍ക്കാര്‍ നല്‍കിയേക്കും.

ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാരിന്റെ അനുമതിയും നിയമോപദേശവും നേരത്തേ സ്റ്റാന്‍ഡിങ് കൗണ്‍സലിന് നല്‍കിയിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ ഫാലി എസ് നരിമാന്റെ അഭിപ്രായവും കെ കെ വേണുഗോപാലിന്റെ സേവനവും സര്‍ക്കാര്‍ തേടിയിരുന്നു. തുടര്‍ന്നാണ് ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

രണ്ടുവര്‍ഷത്തോളം പഴക്കമുള്ളതടക്കം എട്ടു ബില്ലാണ് ഗവര്‍ണര്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്നത്. കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ് ഗവര്‍ണര്‍ ജനാധിപത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്. ബില്ലുകളില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശദീകരണങ്ങള്‍ ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും അദ്ദേഹത്തെ സന്ദര്‍ശിച്ച് നല്‍കിയിരുന്നുവെന്നാണ് സര്‍ക്കാര്‍ വാദം.