കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; അനുപമയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം; കിഡ്‌നാപ്പിംഗിന്റെ തെളിവുകള്‍ ഒന്‍പത് നോട്ട്ബുക്കുകളില്‍

കൊല്ലം ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് ശ്രമിച്ചിരുന്നതായി കണ്ടെത്തി. പത്മകുമാറും ഭാര്യ അനിതയും മകള്‍ അനുപമയെ ഉപയോഗിച്ച് ഹണി ട്രാപ്പിന് ശ്രമം നടത്തിയതായും കൂടാതെ നിരവധി കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

പ്രതികള്‍ നിരവധി കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ആസൂത്രണം നടത്തിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച തെളിവുകള്‍ അനുപമയുടെ ഒന്‍പത് നോട്ട്ബുക്കുകളില്‍ നിന്നായാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഒറ്റയ്ക്ക് സഞ്ചരിച്ച കുട്ടകളുടെ വിവരങ്ങളാണ് തട്ടിക്കൊണ്ടുപോകലിനായി പ്രതികള്‍ ശേഖരിച്ചിരുന്നത്.

തട്ടിക്കൊണ്ടുപോകലിനായി വലിയ രീതിയിലുള്ള ആസൂത്രണവും മുന്നൊരുക്കങ്ങളും പ്രതികള്‍ നടത്തിയതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. രണ്ട് കുട്ടികളെ നേരത്തെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും സാഹചര്യം പ്രതികൂലമായിരുന്നതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മുന്‍പ് പ്രതികള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയതിന്റെ ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

അതേ സമയം അനുപമയെ ഉപയോഗിച്ച് നടത്തിയ ഹണി ട്രാപ്പ് ശ്രമങ്ങളില്‍ ആരെങ്കിലും ഇരകളായിട്ടുണ്ടോ എന്നതും അധികൃതര്‍ പരിശോധിച്ച് വരുന്നുണ്ട്. നിലവില്‍ കൊല്ലം ജില്ല ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തില്‍ 13 പേര്‍ ഉള്‍പ്പെടുന്നതാണ് അന്വേഷണ സംഘം.

Read more

തട്ടിക്കൊണ്ടുപോകലിനായി ഒരു വര്‍ഷം നീണ്ട പദ്ധതിയാണ് പ്രതികള്‍ തയ്യാറാക്കിയിരുന്നത്. 10 ലക്ഷം രൂപ ആവശ്യപ്പെടാനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനായി 10 ലക്ഷം നല്‍കിയാല്‍ കുട്ടിയെ തിരികെ നല്‍കാമെന്ന് പേപ്പറില്‍ എഴുതി തയ്യാറാക്കി സൂക്ഷിച്ചിരുന്നു. എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയം സഹോദരന്റെ കൈയില്‍ പേപ്പറില്‍ തയ്യാറാക്കിയ സന്ദേശം കൈമാറാന്‍ കഴിഞ്ഞിരുന്നില്ല.