തിരഞ്ഞെടുപ്പ് കോഴ; സുരേന്ദ്രന് എതിരെ കൂടുതല്‍ ക്രിമിനല്‍ വകുപ്പുകള്‍ ചുമത്താൻ പൊലീസ്, കേസിൽ പ്രാദേശിക നേതാക്കളെ കൂടി പ്രതി ചേര്‍ത്തേക്കും

മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കോഴ കേസില്‍ പ്രതിയായ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കൂടുതല്‍ ക്രിമിനല്‍ വകുപ്പുകള്‍ ചുമത്താൻ പൊലീസ്.  പണം നല്‍കുന്നതിന് മുമ്പ് ബിജെപി നേതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മുന്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമായുരുന്നു സുന്ദരയുടെ മൊഴി. ഇതിൻറെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ട് പോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ കൂടി എഫ്‌ഐആറില്‍ ചേര്‍ക്കാനാണ് നീക്കം. ബിജെപി പ്രാദേശിക നേതാക്കളെ കൂടി കേസില്‍ പ്രതി ചേര്‍ത്തേക്കും.

പത്രിക പിന്‍വലിക്കാന്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദരയുടെ മൊഴി കാസര്‍ഗോഡ് ജില്ല ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

അതേസമയം  കെ സുരേന്ദ്രന്‍ ദേശീയ നേതാക്കളുമായി ഇന്നും കൂടിക്കാഴ്ച നടത്തും. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെ ഇന്ന് കാണും. ഇന്നലെ ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയെ കണ്ടിരുന്നു. കേരളത്തിലെ ബി.ജെ.പി.യിൽ നേതൃമാറ്റം ഉടൻ വേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. വിവാദങ്ങൾ അടങ്ങുന്നതുവരെ സംഘടനാ വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വം പറയുന്നത്. ഇപ്പോൾ ഇടപെട്ടാൽ അത് സി.പി.എം. ഉയർത്തുന്ന ആരോപണങ്ങളെ ശരിവെയ്ക്കലും പാർട്ടിയിലെ ഗ്രൂപ്പുകളുടെ വിലപേശലുകൾക്ക് ഇന്ധനം പകരലുമാകുമെന്നാണ് കേന്ദ്രനേതൃത്വം വിലയിരുത്തുന്നത്. വിവാദങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് സംസ്ഥാന നേതൃത്വത്തിന് ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ നൽകിയ നിർദേശം.