സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണം; ചികിത്സയിലിരുന്ന കാസര്‍ഗോഡ്, തിരുവനന്തപുരം സ്വദേശികള്‍ മരിച്ചു

സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണം. കാസര്‍ഗോഡും,തിരുവനന്തപുരത്തുമാണ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍ഗോഡ് ചാലിങ്കല്‍ സ്വദേശി പി. ഷംസുദ്ദീനാണ് മരിച്ചത്. 53 വയസ്സായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സ യിലായിരുന്നു. ഗുരുതര വൃക്കരോഗവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.

തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫാണ് മരിച്ചത്. 70 വയസ്സായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.

അതേസമയം സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി. കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ മാര്‍ക്ക് ചെയ്യാനുള്ള അധികാരം ഇനി മുതല്‍ പൊലീസിനായിരിക്കും.

നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത് വാര്‍ഡോ ഡിവിഷനോ അടിസ്ഥാനപ്പെടുത്തിയാണ്. ഇതില്‍ മാറ്റം വരുകയാണ്. പോസിറ്റീവ് ആയ ആളുടെ പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകള്‍ കണ്ടെത്തിയാല്‍ അവര്‍ താമസിക്കുന്ന സ്ഥലവും കണ്ടെയ്ന്‍മെന്‍റ് സോണാക്കും. ഈ മേഖലകളില്‍ നിയന്ത്രങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരം നല്‍കി.