'ഇടത്പച്ച സര്‍ക്കാര്‍ അടൂരിനെയോ ശങ്കര്‍ മോഹനനെയോ പുറത്താക്കുമെന്ന സ്വപ്നം കാണുകയേ വേണ്ട'; വിദ്യാര്‍ത്ഥി സമരത്തില്‍ നിലപാട് പറഞ്ഞ് ജോയി മാത്യു

കോട്ടയത്തെ കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി സമരത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ജോയി മാത്യു. എന്തുതന്നെയായാലും താന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും ദളിതരോടും ആദിവാസികളോടുമൊപ്പമാണ് തങ്ങളെന്ന കപട നാട്യവുമായി വിദ്യാര്‍ത്ഥികളെ പറ്റിച്ചുകൊണ്ടിരിക്കുന്ന ഇടത്പച്ച സര്‍ക്കാര്‍ അടൂരിനെയോ അദ്ദേഹത്തിന്റെ അടരായ ശങ്കര്‍ മോഹന ദേഹത്തെയോ പുറത്താക്കുമെന്ന
സ്വപ്നം കാണുകയേ വേണ്ടെന്നും അദേഹം വ്യക്തമാക്കി.

ജോയി മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി സമരം അവസാനിപ്പിക്കാന്‍ ആകെ ചെയ്യേണ്ടത്
മലയാള സിനിമയുടെ അഭിമാനമായ അടൂര്‍ജി ഇതൊരു ആനക്കാര്യമല്ലെന്ന് മനസ്സിലാക്കി കൂളായി സ്ഥാനം ഒഴിഞ്ഞേക്കുക.
കൂടെ തന്റെ ആത്മസുഹൃത്തിന്റെ മകനും ഫിലിം ഫെസ്റ്റിവല്‍ ജീവി മാത്രവുമായ ശങ്കര്‍ മോഹനെയും കൂട്ടിക്കൊണ്ട് പോവുക -നല്ല പടം പിടിച്ചു വീണ്ടും പ്രശസ്തനാകുക .

വിദ്യാര്‍ത്ഥികളോട് പറയാനുള്ളത് :
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും ദളിതരോടും ആദിവാസികളോടുമൊപ്പമാണ് തങ്ങളെന്ന കപട നാട്യവുമായി വിദ്യാര്‍ത്ഥികളെ പറ്റിച്ചുകൊണ്ടിരിക്കുന്ന ഇടത്പച്ച സര്‍ക്കാര്‍
അടൂരിനെയോ അദ്ദേഹത്തിന്റെ അടരായ ശങ്കര്‍ മോഹന ദേഹത്തെയോ പുറത്താക്കുമെന്ന
സ്വപ്നം കാണുകയേ വേണ്ട. എന്തുതന്നെയായാലും ഞാന്‍ വിദ്യാര്‍ഥികളോടൊപ്പമാണ്
#solidarity
വാലിന്റെ തുമ്പ് :
പണ്ട് ‘മുഖാമുഖം ‘എന്ന അടൂരിന്റെ മികച്ച ഒരു സിനിമയെ കമ്മ്യൂണിസ്റ്റ് വിരുദ്ധം എന്ന് പറഞ്ഞു നഖശിഖാന്തം എതിര്‍ത്തവരാണ് ഈ ഇടത് പച്ചം എന്നോര്‍ക്കുമ്പോള്‍ ചിരിയല്ല കരച്ചിലാണ് വരുന്നത്.