സ്വതന്ത്ര വേഷം കെട്ടി എം.എൽ എ സ്ഥാനത്തിന് വേണ്ടി ആര്യാടൻ മുഹമ്മദിന്റെ മകൻ‌ പോകില്ല; പ്രശ്നം ഷൗക്കത്തിന് തന്നെ പരിഹരിക്കാമെന്ന് കെ മുരളീധരൻ

പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട് ആര്യാടൻ ഷൗക്കത്തും, കെപി സിസി യുടെ തമ്മിലുണ്ടായ ഭിന്നതയിൽ പ്രതികരിച്ച് കെ മുരളീധരൻ എംപി. പലസ്തീൻ വിഷയത്തിൽ മലപ്പുറം ജില്ല പാർട്ടി ഔദ്യോഗിക പരിപാടി നടത്തിയിരുന്നു. അവിടെ ഔദ്യോഗിക പരിപാടിക്ക് പകരം ആര്യാടൻ ഷൗക്കത്ത് ബദൽ പരിപാടി നടത്തിയത് ശരിയായില്ലെന്ന് മുരളീധരൻ പറഞ്ഞു.

സംഭവത്തിൽ കെപിസിസി ഷൗക്കത്തിന് പാർട്ടി പരിപാടികളിൽ നിന്നി വിലക്കേർപ്പെടുത്തി നടപടി സ്വീകരിച്ചിരുന്നു. ഇതിനെതിരെയും മുരളീധരൻ പ്രതികരിച്ചു. തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഷൗക്കത്തിനെതിരെ കടുത്ത നടപടി ഇപ്പോൾ എടുക്കുന്നത് ശരിയല്ലെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.

മലപ്പുറത്തെ കോൺഗ്രസിൽ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ പാർട്ടിക്ക് ഗുണകരമല്ല. ആര്യാടൻ ഷൗക്കത്തിന് ഇടത് സ്വതന്ത്രനാവേണ്ട ആവശ്യമല്ല. ആര്യാടൻ മുഹമ്മദിന്റെ മകൻ സ്വതന്ത്ര വേഷം കെട്ടി എം.എൽ എ സ്ഥാനത്തിന് പോകില്ല. മലപ്പുറത്തെ പാർട്ടി പ്രശ്നം ഷൗക്കത്തിന് തന്നെ പരിഹരിക്കാനാവുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

സിപിഎം പലസ്തീൻ വിഷയം ഏറ്റെടുക്കുന്നത്. സർക്കാറിനെതിരായ മറ്റ് പ്രശ്നങ്ങൾ മറച്ചു പിടിക്കാനാണെന്ന് ആരോപിച്ച മുരളീധരൻ സിപിഎമ്മിന്റെ പലസ്തീൻ റാലി വിഷയത്തിൽ ലീഗ് ഉറച്ച നിലപാട് എടുത്തുവെന്നും പറഞ്ഞു. തലസ്ഥാനത്ത് സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയേയും എംപി വിമർശിച്ചു. അവിടെ വരുന്ന ജനങ്ങൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനല്ല കലാപരിപാടി കാണാനാണെന്നും മുരളീധരൻ പറഞ്ഞു.