"കിറ്റെക്സ് മുതലാളിക്ക് അയാളുടെ അർദ്ധ ഫാസിസ്റ്റ് സംഘടന വേര് പിടിക്കാത്തതിലെ നിരാശ"

കേരളം വ്യവസായങ്ങളുടെ ഏതോ ശവ പറമ്പാണെന്ന വ്യാജ പ്രചാരണം നടത്തിക്കൊണ്ട് “കിറ്റെക്സി “ന്റെ മുതലാളി നടത്തുന്ന വെല്ലുവിളികൾ വ്യവസായ താത്പര്യത്തിനുപരി, അയാളുടെ അർദ്ധ ഫാഷിസ്റ്റ് സംഘടനക്ക് വിചാരിച്ചതുപോലെ വേര് പിടിക്കാൻ കഴിയാത്തതിലുള്ള നിരാശ മൂലമാണെന്ന് തോന്നുന്നു എന്ന് ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ ബാബുരാജ്. കേരളത്തിൽ മുതലാളിമാർക്ക് കൊടുക്കുന്ന ആനുകൂല്യങ്ങൾ വലിയ തോതിൽ പൊതുമുതൽ കൊള്ളയടിക്കാനും, സാമൂഹ്യ നീതിയെ അട്ടിമറിക്കാനും ഉപയോഗിച്ച ചരിത്രമാണുള്ളത് എന്നും ബാബുരാജ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം:

മുതലാളിത്തത്തിന്റെ “ഇത്തിൾ കണ്ണി” [parasite ] സ്വഭാവത്തെ കുറിച്ച് എഴുതിയിട്ടുള്ളത് ലെനിനാണ്. മുതലാളിമാർ സ്വന്തം ധനം വിനിയോഗിക്കുന്നില്ലെന്നും ബാങ്കുകൾ, ഓഹരികൾ, ഇൻഷുറൻസ് മുതലായവയിലൂടെ മൂലധനം സമാഹരിക്കുകയും സമൂഹത്തിന്റെ പൊതുവായ റോഡുകൾ, വെള്ളം, ഭൂമി എന്നിവ കുറഞ്ഞ ചിലവിൽ കരസ്ഥമാക്കുകയും, നിരവധി സബ്സിഡികളും ഇൻസെന്റീവുകളും ഉപയോഗിച്ചുമാണ് അവർ വളർച്ച നേടുന്നത് എന്നാണ് ലെനിൻ വിശദീകരിച്ചിട്ടുള്ളത് .

കേരളത്തിൽ മുതലാളിമാർക്ക് കൊടുക്കുന്ന ആനുകൂല്യങ്ങൾ വലിയ തോതിൽ പൊതുമുതൽ കൊള്ളയടിക്കാനും, സാമൂഹ്യ നീതിയെ അട്ടിമറിക്കാനും ഉപയോഗിച്ച ചരിത്രമാണുള്ളത്. ഗ്വാളിയോർ റയോൺസിനു ടണ്ണിന് ഒരു രൂപ നിരക്കിൽ ഈറ്റ കൊടുക്കാമെന്നുള്ള ദീർഘ കാല കരാറാണ് ഉണ്ടായിരുന്നത്. ആ സ്ഥാപനം നടത്തിയ മലിനീകരണത്തിന് എതിരെ വലിയ ബഹുജന പ്രക്ഷോഭമാണ് ഗ്രോ വാസുവേട്ടന്റെ നേതൃത്വത്തിൽ ഉണ്ടായത്. കേരളത്തിൽ നടന്ന ഭൂപരിഷ്കരണത്തിൽ നിന്നും തോട്ടം മേഖലയെ ഒഴിവാക്കിയിരുന്നു. ഇപ്പോഴും, അടിമപ്പണിക്ക് തുല്യമായ സാഹചര്യമാണ് തോട്ടം മേഖലയിൽ നിലനിൽക്കുന്നത്. അതേ പോലെ, എയ്ഡഡ് സ്ഥാപനങ്ങളിൽ സർക്കാർ ശമ്പളവും ഗ്രാൻഡുകളും കൊടുക്കുകയും നിയമനാധികാരം കൈക്കൂലി ക്രമത്തിൽ സ്വകാര്യ മാനേജ്മെന്റുകളുടെ കൈകളിലാവുകയും ചെയ്തു. സാമൂഹ്യ നീതിയുടെ ഇത്തരത്തിലുള്ള അട്ടിമറികൾ നടത്തുന്നത് കുറച്ചു പേർക്ക് തൊഴിൽ കൊടുക്കുന്നു എന്ന പേരിലാണ് .

കേരളം വ്യവസായങ്ങളുടെ ഏതോ ശവ പറമ്പാണെന്ന വ്യാജ പ്രചാരണം നടത്തിക്കൊണ്ട് “കിറ്റെക്സി “ന്റെ മുതലാളി നടത്തുന്ന വെല്ലുവിളികൾ വ്യവസായ താത്പര്യത്തിനുപരി, അയാളുടെ അർദ്ധ ഫാഷിസ്റ്റ് സംഘടനക്ക് വിചാരിച്ചതുപോലെ വേര് പിടിക്കാൻ കഴിയാത്തതിലുള്ള നിരാശ മൂലമാണെന്ന് തോന്നുന്നു. അയാൾ പറയുന്നത് കോടതി, മലിനീകരണ നിയന്ത്രണ ബോർഡ്, വനിത ക്ഷേമ സമിതി പോലുള്ള സംവിധാനങ്ങൾ അയാളുടെ സ്ഥാപനത്തിൽ പരിശോധന നടത്താൻ പാടില്ലെന്നാണ്. അതാണത്രേ അയാളെ
“മൃഗത്തെപ്പോലെ പീഡിപ്പിക്കുന്നത്” ഇത്തരം വാദം ഉന്നയിക്കുന്നതിലൂടെ അയാൾ സർക്കാരിനെയല്ല പൊതുജനങ്ങളെയാണ് വെല്ലുവിളിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യം, അയാളുടെ സ്ഥാപനത്തെ പറ്റി പരാതി കൊടുത്തത് നാലു പ്രതിപക്ഷ എം എൽ എ മാരാണ്. അവർക്കു എതിരെയും ഭരണ നേതൃത്വത്തോടും പ്രതിഷേധിക്കാതെ; സംവരണ മണ്ഡലത്തിൽ നിന്നും ജയിച്ച ഒരു ജൂനിയർ എം എൽ എ ക്കു നേരെയാണ് മുതലാളി തന്റെ രോഷം മുഴുവനും അഴിച്ചു വിടുന്നത് .ശക്തരായ പ്രതിയോഗികളെ ഒഴിച്ചുമാറ്റിയിട്ട് ദുർബലരായ ബലിമൃഗങ്ങളെ കണ്ടെത്തുന്ന ഈ ഏർപ്പാട് തന്നെയാണ് അയാളിലെ ഫാഷിസ്റ്റിനെ വെളിപ്പെടുത്തുന്നത് .

സർക്കാരുമായി ധാരണ പത്രം ഒപ്പു വെച്ച ഒരു സ്വകാര്യ മുതലാളിക്ക് ഏക പക്ഷിയമായി പിൻവാങ്ങാനും തിരിഞ്ഞു നിന്നു പുലഭ്യം പറയാനും എങ്ങനെ പറ്റുന്നു?. ധാരണ പത്രം ഒപ്പിടുമ്പോൾ ഒരു നിശ്ചിത തുക കെട്ടിവെക്കണമെന്ന വ്യവസ്ഥ വെച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ?. സ്വന്തമായി ഒരു ഓഫീസ് പോലുമില്ലാത്ത, കേവലം ലെറ്റർ പാഡുമായി തട്ടിപ്പിനിറങ്ങിയ emcy എന്ന സ്ഥാപനവുമായി കഴിഞ്ഞ സർക്കാർ നാലായിരം കോടി രൂപയുടെ കരാറാണ് ഉണ്ടാക്കിയത് .ഇത്തരക്കാർ രംഗത്തു വരുമ്പോൾ എന്തിന്റെ പേരിലാണെങ്കിലും ഭരണകൂടം തല കുനിച്ചുകൊടുക്കുന്നത് ,ജനങ്ങളോട് ചെയ്യുന്ന അനീതിയാണ്.