എം സ്വരാജ് ക്ലീനായ ഇമേജ് നിലനിര്‍ത്തുന്ന പൊതുപ്രവര്‍ത്തകന്‍; ആരുടെ മുന്നിലും തല ഉയര്‍ത്തി വോട്ട് ചോദിക്കാന്‍ കഴിയും; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജിനെ നിലമ്പൂരിലെ ജനങ്ങള്‍ അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വരാജിനെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ മണ്ഡലത്തില്‍ മാത്രമല്ല സംസ്ഥാനമാകെ വലിയ സ്വീകാര്യതയാണ് ഉണ്ടായത്. വലിയ താല്‍പര്യത്തോടെയാണ് നിലമ്പൂരിലെ ജനത സ്ഥാനാര്‍ഥിത്വം ഏറ്റുവാങ്ങിയത്. ശനിയാഴ്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പര്യടനത്തില്‍ കണ്ട ദൃശ്യം വ്യത്യസ്തമാണ്. എല്‍ഡിഎഫ് പ്രവര്‍ത്തകരല്ലാത്തവരും പരിപാടിയുടെ ഭാഗമായെത്തി. ഇതൊക്കെ കാണിക്കുന്നത് ഒരു പ്രത്യേക വികാരത്തോടെ സ്ഥാനാര്‍ഥിത്വം നാട് സ്വീകരിച്ചു എന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുപ്രവര്‍ത്തനത്തിലൂടെ ക്ലീനായ ഇമേജ് നിലനിര്‍ത്തുന്ന സ്ഥാനാര്‍ഥിയാണ് സ്വരാജ്. കറകളഞ്ഞ വ്യക്തിത്വം അദ്ദേഹത്തിന് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആരുടെ മുന്നിലും തല ഉയര്‍ത്തി വോട്ട് ചോദിക്കാന്‍ സ്വരാജിന് പറ്റും. അതിന്റെ ഭാഗമാണ് ഇന്ന് കാണുന്ന ഈ ജനപങ്കാളിത്തം. ഇതെല്ലാം നല്ല തുടക്കമായാണ് പൊതുവേ വിലയിരുത്തുന്നത്. എല്‍ഡിഎഫിന് നല്ലരീതയില്‍ മുന്നോട്ട് പോകാന്‍ കഴിയുമെന്നാണ് ഉയര്‍ന്നു വന്നിട്ടുള്ള വികാരം.

Read more

വാരിയന്‍ കുന്നത്തിന്റെ മണ്ണാണ് നിലമ്പൂരെന്നും അദ്ദേഹത്തെ ചതിച്ചയാളുടെ മണ്ണ് കൂടിയാണ് നിലമ്പൂരെന്നും മുഖ്യമന്ത്രി പറഞ്ഞു. ചതിയില്‍ ആശങ്കപ്പെടുന്ന മുന്നണിയല്ല എല്‍ഡിഎഫ്. എംഎല്‍എ ആയിരിക്കെ കൊല ചെയ്യപ്പെട്ട സഖാവ് കുഞ്ഞാലിയെ കേരളം വേദനയോടെ ഓര്‍ക്കുന്നു. ഓരോഘട്ടത്തിലും ജനങ്ങള്‍ ശരിയായ രീതിയില്‍ എല്‍ഡിഎഫിനുള്ള പിന്തുണ പ്രകടിപ്പിച്ചു. എല്‍ഡിഎഫ് കാര്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നു എന്ന ബോധം ജനങ്ങള്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.