'വന്യജീവി പ്രേമം മനുഷ്യസ്‌നേഹത്തേക്കാള്‍ അധികമാകുന്നതിന്റെ ദുരന്തമാണിത്'; മിഷന്‍ അരിക്കൊമ്പന്‍ നീളുന്നതില്‍ വനംമന്ത്രി

വന്യജീവി പ്രേമം മനുഷ്യസ്‌നേഹത്തേക്കാള്‍ അധികമാകുന്നതിന്റെ ദുരന്തമാണിതെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് മിഷന്‍ അരിക്കൊമ്പന്‍ ഇന്ന് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞമാസം അരിക്കൊമ്പനെ പിടികൂടാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തുവന്നതായിരുന്ന. ഉടനെ ഒരു ആനപ്രേമി ഹൈക്കോടതിയില്‍ പോയി. ഇതൊരു ചെറിയ പ്രശ്‌നമല്ലെന്നും ജനങ്ങളുടെ സൈ്വര്യജീവിതത്തെ തുരങ്കം വെയ്ക്കുന്നെന്നും മന്ത്രി പറഞ്ഞു.

‘7 മണിക്ക് കൊടുത്ത ഹര്‍ജി 8.30ന് അടിയന്തരമായി പരിഗണിച്ച് കോടതി അരിക്കൊമ്പനെ തൊട്ടുപോകരുതെന്ന് വിധിച്ചു. ഈ വിഷയത്തില്‍ കോടതി അടിയന്തരമായി കൂടുന്നുവെന്ന് കേട്ടപ്പോള്‍ അത്ഭുതപ്പെട്ടു.ആ ഉത്തരവ് ഇല്ലാതിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് സൗകര്യമായി ആനയെ നേരത്തെ പിടികൂടാമായിരുന്നു.’

‘ദൗത്യസംഘം സ്വതന്ത്രമായി പ്രവര്‍ത്തിക്കും. ചൂട് കൂടുതലായതുകൊണ്ടാകാം ഇന്ന് കണ്ടെത്താന്‍ ആകാത്തത്. ദൗത്യത്തില്‍ നിന്ന് പിന്മാറാന്‍ വനം വകുപ്പ് തീരുമാനിച്ചിട്ടില്ല. ആനയെ കണ്ടെത്തി മയക്കുവെടിവെക്കാനുള്ള ശ്രമം തുടരും’ മന്ത്രി പറഞ്ഞു.

അതിനിടെ, അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. നാളെ വീണ്ടും തുടരും. ഇന്ന് പുലര്‍ച്ചെ നാല് മണിക്കു തുടങ്ങിയ ദൗത്യമാണ് നിര്‍ത്തിവെച്ചത്. ജി പി എസ് കോളര്‍ ബേസ് കാമ്പില്‍ തിരിച്ചെത്തിച്ചു.രാവിലെ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയിട്ടും അരിക്കൊമ്പനെ കണ്ടെത്താനായില്ല. ചിന്നക്കനാലിലെ സിമന്റ് പാലത്തിന് സമീപം ആനക്കൂട്ടത്തെ കണ്ടെത്തിയെങ്കിലും അക്കൂട്ടത്തില്‍ അരിക്കൊമ്പനില്ലെന്ന് വനം വകുപ്പ് സ്ഥീരീകരിച്ചു. ഇതേ തുടര്‍ന്നാണ് ദൗത്യം നിര്‍ത്തിവെച്ചത്.