ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി; തത്കാലം ആശുപത്രി വിടും

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിക്ക് തത്കാലം ആശുപത്രിവാസം വേണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം ചികിത്സ പൂര്‍ത്തിയാക്കാന്‍ വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യും. ഈ സാഹചര്യത്തില്‍ തത്കാലം നാട്ടിലേക്ക് മടങ്ങുന്നില്ലെന്ന് കുടുംബം അറിയിച്ചു. ബെംഗളൂരുവില്‍ തന്നെ തുടരാനാണ് തീരുമാനം.

ആദ്യ ഡോസ് നല്‍കി 48 മണിക്കൂറിന് ശേഷമാണ് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകാന്‍ തുടങ്ങിയത്. കൂടാതെ ഫിസിയോ തെറാപ്പി ചികിത്സയുടെ ഭാഗമായി അദ്ദേഹത്തെ നടത്തിച്ച് തുടങ്ങിയതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

15 ദിവസത്തെ ആരോഗ്യനിലയിലുണ്ടാകുന്ന പുരോഗതിയെ വിലയിരുത്തിയായിരിക്കും തുടര്‍ന്നുള്ള ചികിത്സയെ കുറിച്ച് തീരുമാനിക്കുന്നതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. 12-ാം തിയതിയാണ് ഉമ്മന്‍ചാണ്ടിയെ വിദഗ്ത ചികിത്സക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്.

എഐസിസി ഏര്‍പ്പാടാക്കിയ പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്. നിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ നിര്‍ദേശ പ്രകാരം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സന്ദര്‍ശിച്ചിരുന്നു.