കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്ന് വീണ് ഒരു സ്ത്രീ മരിച്ചതിൽ ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കും വരെ സമരം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സർക്കാർ ആശുപത്രികളിൽ ജീവഭയത്താൽ കഴിയേണ്ട സാഹചര്യം ഉണ്ടാകുകയാണെന്നും ഇത് ഇന്സ്ടിട്യൂഷണൽ മർഡറാണെന്നും രാഹുൽ കെട്ടപ്പെടുത്തി.
മന്ത്രിമാർ തന്നെ വന്ന് ഡിക്ലയർ ചെയ്യുകയാണ് അകത്ത് ആളില്ല എന്ന്. അതിന് ശേഷം തിരച്ചിലുകൾ അലസമായെന്നും രാഹുൽ ആരോപിച്ചു. ഇന്നലെ അരഡസനോളം മന്ത്രിമാരും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി, ഡിജിപി, പൊലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥ രെല്ലാം ജില്ലയിൽ ഉണ്ടായിട്ടും മനുഷ്യ ജീവൻ നഷ്ടമായി. രണ്ടര മണിക്കൂറും ഒരു മനുഷ്യജീവനും നഷ്ടപ്പെടുത്തിയതിന് ശേഷമാണ് തെരച്ചിൽ നടപടികൾ ആരംഭിക്കുന്നതെന്നും രാഹുൽ വിമർശിച്ചു.
സർക്കാർ പിആറിന്റെ രക്തസാക്ഷിയാണ് മരിച്ച ബിന്ദുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആശുപത്രിയിലെ പുതിയ കെട്ടിടം പണികൾ പൂർത്തീകരിക്കപ്പെട്ടിട്ടും ഏത് മുഹൂർത്തത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമേ ഉദ്ഘാടന മാമാങ്കം നടത്തുകയുള്ളൂ. മുൻപ് ആരോഗ്യവകുപ്പിൽ ചികിത്സ തേടിവരുന്നവർ മാത്രം പേടിച്ചാൽ മതിയായിരുന്നു. ഇപ്പോൾ കൂട്ടിരിക്കാൻ വരുന്നവരും പേടിക്കണം.
ഇത് കൊലപാതകമാണെന്നും അതിന്റെ ഉത്തരവാദി കേരളത്തിന്റെ ആരോഗ്യമന്ത്രിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാരസെറ്റാമോള്‍ കഴിച്ച് പനി മാറിയാല്‍ അത് സര്‍ക്കാര്‍ നേട്ടമാണെന്നും വീഴ്ചകളെല്ലാം സിസ്റ്റം എറര്‍ ആണെന്നാണ് നിലപാടെന്നും രാഹുൽ പരിഹസിച്ചു. കോട്ടങ്ങളുടെ സിസ്റ്റത്തിൽ മന്ത്രിയില്ലേ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.