കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ശരിയല്ലെങ്കിൽ അവരെ തുറന്നു വിടൂ; രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് ക്ലിമിസ് ബാവ

കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് ബാവ.

കന്യാസ്ത്രീകള്‍ക്കെതിരായ ആരോപണം ശരിയല്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ പറയുന്നത്. എങ്കില്‍ പിന്നെ കല്‍ത്തുറുങ്ക് എന്തിനാണെന്ന് ക്ലിമിസ് ബാവ ചോദിച്ചു. അവരെ തുറന്നുവിട്ടാല്‍ പോരേ എന്നും അദ്ദേഹം ചോദിച്ചു. കന്യാസ്ത്രീകള്‍ക്ക് നീതി തേടി സംയുക്തസഭകളുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ക്ലിമിസ് ബാവ.

Read more

” ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ്’ എന്ന ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ച ക്ലിമിസ് ബാവ അവിടെ ആതുര ശുശ്രൂഷ ചെയ്യുന്നവരാണ് സന്യാസിനിമാര്‍ എന്നും പറഞ്ഞു. ആര്‍ഷ ഭാരതത്തിന് അഭിവാജ്യഘടകമാണ് അവര്‍. അവരുടെ സമര്‍പ്പണം എക്കാലവും ഓര്‍മിക്കപ്പെടണം. സന്യാസിനിമാര്‍ ആള്‍ക്കൂട്ട വിചാരണ നേരിട്ടു. ജാമ്യം നിഷേധിച്ചപ്പോള്‍ ഒരു കൂട്ടം ആളുകളുടെ ആഘോഷം കണ്ടു. ഇതാണോ ആര്‍ഷ ഭാരത സംസ്‌ക്കാരമെന്ന് ക്ലിമിസ് ബാവ ചോദിച്ചു. ഭരിക്കുന്ന പാര്‍ട്ടിയോടുള്ള വെല്ലുവിളിയല്ല ഈ പ്രതിഷേധമെന്നും ക്ലിമിസ് ബാവ പറഞ്ഞു.