'ഹോം ഐസൊലേഷനില്‍ വീഴ്ച';  രോഗവ്യാപനത്തിന് ഒമ്പത് കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സംഘം

സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്തതിന് ഒമ്പത് കാരണങ്ങളെന്ന് കേന്ദ്ര സംഘം. കേരളത്തിലെ രോഗവ്യാപനം നിരീക്ഷിക്കാനെത്തിയ കേന്ദ്ര സംഘം ആരോഗ്യമന്ത്രാലയത്തിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. മറ്റെല്ലാ സംസ്ഥാനങ്ങളിലും കോവിഡ് രണ്ടാം തരംഗം ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടും കേരളത്തിൽ രോഗികളുടെ എണ്ണം  ഇപ്പോഴും ഉയർന്ന് തന്നെ നിൽക്കുകയാണ്

കേരളത്തില്‍ കോവിഡ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാതിരുന്ന രോഗികള്‍ക്ക് വീടുകളിലാണ് ചികിത്സ നല്‍കിയിരുന്നത്. ഇത്തരം രോഗികളിലെ ഗാര്‍ഹിക നിരീക്ഷണം പാളിയതാണ് പ്രധാന പ്രശ്‌നമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് നഗര-ഗ്രാമ അന്തരം ഇല്ലാത്തത് വ്യാപനത്തിന് കാരണമാണ്. 55 ശതമാനം പേർക്കെങ്കിലും വൈറസ് ബാധ ഇതുവരെ ഉണ്ടായിട്ടില്ല. കേരളത്തിൽ മുതിർന്ന പൗരൻമാരുടെ എണ്ണം കൂടുതലാണ്. മറ്റ് അസുഖങ്ങൾ ഉള്ളവരുടെ എണ്ണം കൂടുതലാണെന്നതും വ്യാപനത്തിന് കാരണമാണ്. പ്രാദേശിക ലോക്ക്ഡൗൺ കർശനമാക്കണം.  ഇപ്പോൾ നൽകിയ ഇളവുകൾ വെല്ലുവിളിയെന്നും കേന്ദ്ര സംഘം പറയുന്നു.

കേരളത്തിൽ വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കണോ എന്നാലോചിക്കണമെന്ന നിർദ്ദേശവും കേന്ദ്രസംഘം മുന്നോട്ട് വെച്ചിട്ടുണ്ട്. കോവിഡ് വാക്സിൻ എടുത്തവരുടെ ഇടയിലെ രോഗബാധയെ കുറിച്ചുള്ള കണക്കിൽ ആശങ്ക രേഖപ്പെടുത്തിയ സംഘം പത്തനംതിട്ട ഉൾപ്പെടെ ജില്ലകൾ നല്കിയ കണക്ക് പരിശോധിക്കും.