ഗവര്‍ണറുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്താനാണ് സര്‍ക്കാരിന്റെ ശ്രമം: മന്ത്രി ആര്‍ ബിന്ദു

കേരള സര്‍വകലാശാലയില്‍ വൈസ്ചാന്‍സലറെ നിയമിക്കുന്ന കാര്യത്തില്‍ നിയമപരമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വി സി നിയമനം ഭരണപരമായും ആലോചിച്ച് തീരുമാനിക്കും. ഗവര്‍ണറുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വി സി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഗവര്‍ണറുടെ അധികാരം കുറക്കുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇറക്കുന്നതിനുമുമ്പേ ചാന്‍സലറുടേയും യുജിസിയുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി വി സി നിര്‍ണയ സമിതിക്ക് ഗവര്‍ണര്‍ രൂപം നല്‍കി. കേരള സര്‍വ്വകലാശാല പ്രതിനിധിയെ നിശ്ചയിക്കുന്ന മുറക്ക് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുമെന്ന വ്യവസ്ഥ ചേര്‍ത്ത് വിജ്ഞാപനവും പുറപ്പെടുവിച്ചു.

കോഴിക്കോട് ഐഐഎം ഡയറക്ടറും കര്‍ണാടക കേന്ദ്ര സര്‍വ്വകലാശാല വി സിയുമാണ് നിലവില്‍ സമിതിയിലെ രണ്ടംഗങ്ങള്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രതിനിധി വന്നാലും സര്‍ക്കാര്‍ താത്പര്യത്തിന് മേല്‍ക്കൈ ഉണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം ഗവര്‍ണറുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചു. ലോകായുക്ത ഭേദഗതി ഉള്‍പ്പൈടയുള്ള ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഒപ്പിട്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇ പി ജയരാജന്റെ പ്രതികരണം. സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ലെന്നും ഗവര്‍ണറെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.