സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികളുടെ വില അറിയിപ്പ് പ്രകാരം സെപ്റ്റംബർ 24 ന് രാജ്യത്തുടനീളം ഡീസൽ വില 20 മുതൽ 23 പൈസ വരെ കൂട്ടി. ജൂലൈ 15 ന് ശേഷം ആദ്യമായാണ് വില വർദ്ധന ഉണ്ടാവുന്നത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. പെട്രോൾ വില തുടർച്ചയായ 19 -ാം ദിവസമാണ് മാറ്റമില്ലാതെ തുടരുന്നത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 95.61 രൂപയും പെട്രോൾ ലിറ്ററിന് 103.42 രൂപയുമായി.
മെയ് നാല് മുതല്‍ ജൂലൈ 15 വരെയുള്ള കാലയളവില്‍ 9.14 രൂപയാണ് ഡീസലിനു വര്‍ദ്ധിച്ചത്. പെട്രോളിന് 11.44 രൂപയും. ഇതോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നിരുന്നു.
Read more
ഡീസൽ നിരക്ക് വർദ്ധനയ്ക്ക് ഒരു ദിവസം മുമ്പ്, ചരക്ക് സേവന നികുതിയുടെ (ജി.എസ്.ടി) പരിധിയിൽ ഇന്ധനം ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾ ആഗ്രഹിക്കാത്തതിനാൽ രാജ്യത്ത് പെട്രോൾ വില കുറയുന്നില്ല എന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൂണ്ടിക്കാട്ടിയിരുന്നു. ടിഎംസി സർക്കാർ കനത്ത നികുതി ചുമത്തുന്നതിനാൽ പശ്ചിമ ബംഗാളിൽ പെട്രോൾ വില 100 രൂപ കടന്നതായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പുരി പറഞ്ഞു.