കൊച്ചിയില്‍ ഇനി അശാന്തിയുടെ നാളുകളോ? മരട് അനീഷ് പുറത്തേക്ക്; കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ കോടതി വെറുതെ വിട്ടു

കുപ്രസിദ്ധ കുറ്റവാളി മരട് അനീഷ് ജയിലിന് പുറത്തേക്ക്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനീഷ് ആന്റണി എന്ന മരട് അനീഷിനെ കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ കോടതി വെറുതെ വിടുകയായിരുന്നു. ചാവക്കാട് അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയാണ് അനീഷിനെ കേസില്‍ വെറുതെ വിട്ടത്.

കുന്നംകുളത്ത് വച്ച് കുഴല്‍പ്പണം തട്ടിയെടുത്തെന്നായിരുന്നു അനീഷിനെതിരെ ചുമത്തിയിരുന്ന കേസ്. അനീഷും സംഘാംഗങ്ങളും ചേര്‍ന്ന് സിനിമാ സ്‌റ്റൈലില്‍ കാര്‍ ബസിന് കുറുകെ നിറുത്തി യാത്രക്കാരനില്‍ നിന്ന് എട്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇപ്പോള്‍ കോടതി വെറുതെ വിട്ടിരിക്കുന്നത്.

പ്രോസിക്യൂഷന് കോടതിയില്‍ മരട് അനീഷ് കുറ്റം ചെയ്തതായി തെളിയിക്കാന്‍ സാധിച്ചില്ല. സാക്ഷികളും അനീഷിന് അനുകൂലമായി മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് അനീഷ് കേസില്‍ കുറ്റവിമുക്തനായി ജയിലില്‍ നിന്ന് പുറത്തേക്കെത്തുന്നത്. കൊച്ചി കേന്ദ്രീകരിച്ച് അനീഷിന് വലിയ ക്രിമിനല്‍ സംഘമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

വധശ്രമം, ഗുണ്ടാ ആക്രണം, കുഴല്‍പ്പണം, മയക്കുമരുന്ന് കടത്ത് തുടങ്ങി വിവിധ കേസുകളില്‍ പ്രതിയാണ് അനീഷ്. സ്പിരിറ്റ് കടത്തും ഇംതിയാസ് വധക്കേസും ഉള്‍പ്പെടെയുള്ള കേസുകളിലും അനീഷ് ഉള്‍പ്പെട്ടിരുന്നു.

Read more