മൂവാറ്റുപുഴയില്‍ സ്വകാര്യ ബസില്‍ നിന്ന് ഇറക്കിവിട്ട രോഗി കുഴഞ്ഞു വീണു മരിച്ചു

വണ്ണപ്പുറം മൂവാറ്റുപുഴ റൂട്ടില്‍ സ്വകാര്യബസില്‍ നിന്ന് ഇറക്കിവിട്ട രോഗി മരിച്ചു. ബസില്‍ യാത്ര ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ച് വഴിയില്‍ ഇറക്കിവിട്ട സേവ്യര്‍ (68) ആണ് മരിച്ചത്.

മൂവാറ്റുപുഴക്ക് യാത്ര ചെയ്തിരുന്ന സേവ്യര്‍ വാഹനത്തില്‍ കുഴഞ്ഞു വീഴുകയും അത് പരിഗണിക്കാതെ അഞ്ചു കിലോമീറ്റര്‍ അപ്പുറത്തുള്ള ഞാറക്കാട് എന്ന സ്ഥലത്ത് ബസ് ജീവനക്കാര്‍ വിലച്ചിഴച്ച് ഇറക്കി വിടുകയും ചെയ്തുവെന്നാണ് പരാതി. പിന്നീട് വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സേവ്യര്‍ അവിടെ വെച്ച് മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ നേരത്തെ ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്ത തുടര്‍ന്ന് ബസ് ജീവനക്കാര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ബസ് ജീവനക്കാര്‍ ഇറക്കിവിട്ട സേവ്യറെ പിന്നീട് ഓട്ടോ ഡ്രൈവര്‍മാരാണ് ആശുപത്രിയിലാക്കിയതെന്നാണ് വിവരം.

അതേസമയം ബസില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആളെ നിര്‍ബന്ധിച്ച് വലിച്ചിറക്കി വിട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ബസ് ഉടമ പറഞ്ഞു. ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന വിവരം അറിഞ്ഞപ്പോള്‍ തന്നെ അടുത്ത സ്റ്റോപ്പിലേക്ക് എത്തിക്കുകയും ഓട്ടോയില്‍ കയറ്റി വിടുകയുമാണ് ചെയ്തതെന്നുമാണ് ബസ് ഉടമ പറയുന്നത്.