മാര്‍ ജോസഫ് പൗവത്തില്‍ കാലം ചെയ്തു

സിറോ മലബാര്‍ സഭയിലെ മുതിര്‍ന്ന പിതാവും ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പൗവത്തില്‍ കാലം ചെയ്തു. 92 വയസ്സായിരുന്നു. ഉച്ചയ്ക്ക് 1.17ന് ചങ്ങനാശേരിയിലായിരുന്നു അന്ത്യം.

ഇന്ത്യന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും (കെസിബിസി) അധ്യക്ഷന്‍, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.

ആര്‍ച്ച് ബിഷപ് ഇമെരിറ്റസായ അദ്ദേഹം ചങ്ങനാശേരി ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 1930 ഓഗസ്റ്റ് 14നു കുറുമ്പനാടം പൗവത്തില്‍ കുടുംബത്തില്‍ ജനിച്ച മാര്‍ ജോസഫ് പൗവത്തില്‍ 1962 ഒക്ടോബര്‍ 3 നാണ് പൗരോഹിത്യം സ്വീകരിച്ചത്.

1972 ജനുവരി 29 ല്‍ ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി അദ്ദേഹത്തെ പ്രഖ്യാപിച്ചു. 1972 ഫെബ്രുവരി 13നു വത്തിക്കാനിലായിരുന്നു സ്ഥാനാഭിഷേകം. 1977ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി. 1985 മുതല്‍ 2007 വരെ ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ്പായി സേവനം ചെയ്തു.