ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട; പിടികൂടിയത് 8000 ലിറ്റര്‍, രഹസ്യ ഭൂഗര്‍ഭഅറയില്‍ ഒളിപ്പിച്ച നിലയില്‍

ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട. 8000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെയിന്റ് നിര്‍മ്മാണ കമ്പനിയിലെ രഹസ്യഭൂഗര്‍ഭ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് കണ്ടെത്തിയത്. ചെറിയ ജാറുകളിലാക്കി കാര്‍ട്ടണ്‍ ബോക്‌സുകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. 243 കന്നാസുകള്‍ സ്ഥലത്ത് നിന്ന് കണ്ടെത്തി. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

പെയിന്റ് കമ്പനി കേന്ദ്രീകരിച്ച് സ്പിരിറ്റ് കച്ചവടം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയോടെ ആലുവ ദേശീയപാതയില്‍ നിന്ന് രണ്ട് പേരെ സ്പിരിറ്റുമായി പിടികൂടി. രാജക്കാട് സ്വദേശി കുട്ടപ്പായി എന്ന ബൈജു, തൃക്കാക്കര സ്വദേശി സാംസണ്‍ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പെയിന്റ് നിര്‍മ്മാണ കമ്പനിയില്‍ നിന്നാണ് എത്തിച്ചതെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് കമ്പനിയില്‍ എത്തി പരിശോധന നടത്തുകയായിരുന്നു. കമ്പനിയുടെ മുറ്റത്ത് രഹസ്യ ഭൂഗര്‍ഭ അറയിലായിരുന്നു സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്. സാനിറ്റൈസര്‍ എന്ന വ്യാജേനയാണ് ഇവ സൂക്ഷിച്ചിരുന്ന് എന്നാണ് സൂചന.

ഏജന്റുമാരുടെ ബിസിനസ് പങ്കാളികളാണ് പിടിയിലായ പ്രതികള്‍. മാസങ്ങളായി മധ്യകേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്പിരിറ്റ് വില്‍പന നടത്തിയിരുന്നു. പെയിന്റ് ബിസിനസിന്റെ മറവിലാണ് ഇത് നടത്തിയിരുന്നതെന്നാണ് വിവരം. കമ്പനിയില്‍ ആകെ രണ്ട് തൊഴിലാളികളാണ് ഉള്ളത്. സംഭവത്തിന് പിന്നാലെ കമ്പനി ഉടമയായ കുര്യന്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.