സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തിലും ഡോളറിനെതിരെ രൂപ ദുര്‍ബലമായതോടേയും കുതിച്ച് സ്വര്‍ണം

കേരളത്തില്‍ സ്വര്‍ണവിലയുടെ റെക്കോര്‍ഡ് മുന്നേറ്റം. രാജ്യാന്തര സ്വര്‍ണവിലയുടെ കുതിച്ചുകയറ്റമാണ് കേരളത്തിലെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്. സ്വര്‍ണ വില ഗ്രാമിന് 195 രൂപയും, പവന് 1560 രൂപയും വര്‍ദ്ധിച്ചു. സ്വര്‍ണവില ഗ്രാമിന് 9295 രൂപയും പവന് 74,360 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3430 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.14 ആണ്. ഡോളറിനെതിരെ രൂപ ദുര്‍ബലമായതോടെയാണ് ആഭ്യന്തര വിപിണയില്‍ സ്വര്‍ണവിലയില്‍ കുതിച്ചു ചാട്ടം ഉണ്ടായത്.

ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില വര്‍ധനവിന് കാരണമായിട്ടുണ്ട്. ഇസ്രയേല്‍,ഇറാനെ ആക്രമിച്ചതാണ് വിലവര്‍ദ്ധനവിന്റെ പ്രധാന കാരണമായി കരുതുന്നത്. രാജ്യാന്തര വില മുന്നേറ്റം തുടര്‍ന്നാല്‍ കേരളത്തില്‍ ഇന്നുതന്നെ സ്വര്‍ണവില റെക്കോര്‍ഡ പുതുക്കാനും സാധ്യതയേറെയാണ്. കഴിഞ്ഞ ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയും എന്ന റെക്കോര്‍ഡ് തിരുത്തിയാണ് സ്വര്‍ണ വിലയുടെ കുതിപ്പ്.

കഴിഞ്ഞവര്‍ഷം ജൂണ്‍ 13ന് കേരളത്തില്‍ പവന് 52,920 രൂപയേ വിലയുണ്ടായിരുന്നു, ഗ്രാമിന് 6,615 രൂപയും. ഒറ്റവര്‍ഷംകൊണ്ട് സ്വര്‍ണവിലയില്‍ കൂടിയത് പവന് 21,440 രൂപ. ഗ്രാമിന് 2,680 രൂപയുമാണ്. ആഭരണ പ്രേമികളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട് സ്വര്‍ണവിലയിലെ മാറ്റം. കഴിഞ്ഞമാസം മേയ് 15ന് പവന്‍വില 68,880 രൂപയിലേക്കും ഗ്രാം വില 8,610 രൂപയിലേക്കും ഇടിഞ്ഞിരുന്നു. തുടര്‍ന്ന്, ഇതുവരെ കൂടിയത് പവന് 5,480 രൂപയും ഗ്രാമിന് 685 രൂപയുമാണ്. ഈ മാസം ഇതുവരെ മാത്രം ഗ്രാമിന് 375 രൂപയും പവന് 3,000 രൂപയും ഉയര്‍ന്നിട്ടുണ്ട്.

24 കാരറ്റ് സ്വര്‍ണ്ണവില ബാങ്ക് നിരക്ക് കിലോഗ്രാമിന് ഒരു കോടി രൂപ കടന്നിട്ടുണ്ട്. ഏപ്രില്‍ 22ന് അന്താരാഷ്ട്ര സ്വര്‍ണ്ണവില 3500 ഡോളറില്‍ എത്തിയപ്പോള്‍ 7290 എന്ന ഉയര്‍ന്ന വിലയില്‍ എത്തിയത്. ഇന്ന് അന്താരാഷ്ട്ര സ്വര്‍ണ്ണവില 3430 ഡോളറില്‍ എത്തിയപ്പോള്‍ സ്വര്‍ണ്ണവില എല്ലാ റെക്കോര്‍ഡുകളും മറികടന്നാണ് 9295 രൂപയില്‍ എത്തിയത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3500 ഡോളറില്‍ എത്തിയപ്പോള്‍ രൂപയുടെ വിനിമയ നിരക്ക് 85 ആയിരുന്നു. രൂപ കൂടുതല്‍ ദുര്‍ബലമായതാണ് ആഭ്യന്തര സ്വര്‍ണ്ണവില ഉയരാന്‍ കാരണം. 3500 ഡോളറില്‍ നിന്നും 3120 ഡോളര്‍ വരെ മെയ് 15ന് അന്താരാഷ്ട്ര സ്വര്‍ണവില എത്തിയിരുന്നു. അന്ന് 8610 രൂപയായി സ്വര്‍ണ്ണവില കുറഞ്ഞിട്ടുണ്ടായിരുന്നു. 68880 രൂപ പവന്‍ വിലയില്‍ എത്തിയിരുന്നു.

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായാല്‍ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും അന്താരാഷ്ട്ര സ്വര്‍ണ്ണവില വില 3500 ഡോളര്‍ കടന്നു മുന്നോട്ടു കുതിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറയുന്നു. ഇന്ന് ഉയര്‍ന്ന വിലയില്‍ വന്‍കിട നിക്ഷേപകര്‍ ലാഭം എടുക്കാനുള്ള സാധ്യത കൂടുതലാണ്. ഇനി അടുത്ത ആഴ്ച മാത്രമായിരിക്കും സ്വര്‍ണ്ണവിലയിലെ വ്യതിയാനങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയെന്നും എകെജിഎസ്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ് അബ്ദുല്‍ നാസര്‍ പറയുന്നു. ഒരു പവന്‍ സ്വര്‍ണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 80000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ഒരു ഗ്രാം സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 10000 രൂപയ്ക്ക് മുകളില്‍ നല്‍കണം.
സ്വര്‍ണ്ണ വില വര്‍ദ്ധനവോടെ വ്യാപാരതോതിലും കുറവ് വന്നിട്ടുണ്ടെന്നാണ് അബ്ദുല്‍ നാസര്‍ പറയുന്നത്.