നിരോധനം പരിഹാരമല്ല, വര്‍ഗീയ സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തണം: സീതാറാം യെച്ചൂരി

പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള വര്‍ഗീയ സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിരോധനം പരിഹാരമല്ല. ആര്‍എസ്എസ് മൂന്ന് തവണ നിരോധിക്കപ്പെട്ട സംഘടനയാണെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

വര്‍ഗ്ഗീയതയും തീവ്രവാദവും ഉള്‍പ്പെടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാവര്‍ക്കും നിയമം ഒരു പോലെ ബാധകമാകണം. ആര്‍എസ്എസ് നിരോധിക്കണോ എന്ന ചോദ്യത്തിന്, മൂന്ന് തവണ ആര്‍എസ്എസ് നിരോധിക്കപ്പെട്ടിട്ടുണ്ടെന്നും, നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകണമെന്നും യെച്ചൂരി പറഞ്ഞു. പിഎഫ്‌ഐക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമോ എന്ന ചോദ്യത്തിന് ജനം വിലയിരുത്തുമെന്ന് യെച്ചൂരി മറുപടി നല്‍കി.

നിരോധനം കൊണ്ട് കാര്യമില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വര്‍ഗ്ഗീയതക്കെതിരെയാണെങ്കില്‍ ഒരു സംഘടനയെ മാത്രം നിരോധിച്ചത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read more

പോപ്പുലര്‍ ഫ്രണ്ട് നിരോധത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വാഗതം ചെയ്തു. കേവല നിരോധനം കൊണ്ട് മാത്രം കാര്യമില്ല. വര്‍ഗീയ ശക്തികളെ നിര്‍ത്തേണ്ട ഇടത്ത് നിര്‍ത്തണം. ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടും ഒരു പോലെ വര്‍ഗീയത പടര്‍ത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.